തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷനുകൾ മുടങ്ങാതെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്നും, ഈ മാസത്തെ പെൻഷൻ സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ക്ഷേമപെൻഷൻ 3,000 രൂപയാക്കി ഉയർത്തുമെന്ന വാഗ്ദാനം എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Kerala Social Welfare Pension Distribution Update)
കഴിഞ്ഞ സർക്കാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരംഭിച്ച സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യക്ഷേമ പെൻഷന്റെ ഭാഗമല്ലെന്നും, ഈ പദ്ധതി തുടരുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിലെ പെൻഷൻ പട്ടികയിൽ അനർഹരായവർ കടന്നുകൂടിയിട്ടുണ്ടെന്നും അർഹരായവർക്ക് പെൻഷൻ ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാൻ ഗുണഭോക്താക്കളെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മകൻ വിദേശത്താണെന്ന കാരണത്താൽ മാത്രം അമ്മയ്ക്കുള്ള പെൻഷൻ നിഷേധിക്കണമോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. അർഹരായവർക്ക് പെൻഷൻ ലഭിക്കുക എന്നത് മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. ഒരു കുടുംബത്തിന് 25 ലക്ഷം രൂപ വരെ ലഭിക്കും വിധമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. പെൻഷൻ വിതരണം സുഗമമാക്കാനും, അർഹരായ മുഴുവൻ പേർക്കും ആനുകൂല്യങ്ങൾ എത്തിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.
Story Summary
Chief Minister VD Satheesan assured the Legislative Assembly that social welfare pensions will be distributed without delay and reaffirmed the government’s commitment to raising the pension amount to Rs 3,000. He clarified that the ‘Women’s Security Pension’ introduced by the previous government is not part of the standard social welfare scheme and remains under review.

