തിരുവനന്തപുരം: ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കാത്തതിലും പുതിയ തസ്തികകൾ സൃഷ്ടിക്കാത്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണം ആരംഭിക്കുന്നു. മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിലാണ് സമരം. ഇതോടെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ട്.(Medical college doctors’ strike, OP boycott from today)
ഡോക്ടർമാർ പ്രഖ്യാപിച്ചിട്ടുള്ള സമരപരിപാടികൾ താഴെ പറയുന്ന രീതിയിലാണ്. ഇന്ന് ഒപി സേവനങ്ങളുടെ അനിശ്ചിതകാല ബഹിഷ്കരണം ആരംഭിക്കുന്നു. ഫെബ്രുവരി 9 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ബഹിഷ്കരിക്കും. ഫെബ്രുവരി 11 മുതൽ സർവകലാശാലാ പരീക്ഷാ ജോലികൾ ഉൾപ്പെടെയുള്ള എല്ലാ അക്കാദമിക് പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കും.
രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, ഇൻപേഷ്യന്റ് ചികിത്സ, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം എന്നിവ തടസ്സമില്ലാതെ തുടരുമെന്ന് സംഘടന അറിയിച്ചു. 2025 ജൂലൈ ഒന്നു മുതൽ വിവിധ ഘട്ടങ്ങളിലായി സമരം നടത്തിവരികയാണ് ഡോക്ടർമാർ.
ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി പുതിയ തസ്തികകൾ സൃഷ്ടിക്കുക, പ്രവേശന തസ്തികകളിലെ ശമ്പള അപാകതകൾ പരിഹരിക്കുക, ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ.



