ഇതുവരെ പക്ഷിപ്പനി ബാധിക്കാത്ത ഏക ഭൂഖണ്ഡമായ ഓസ്ട്രേലിയയിൽ രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട് (Australia H5N1 Bird Flu). പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ കേപ് ല ഗ്രാൻഡ് നാഷണൽ പാർക്കിൽ നിന്ന് കണ്ടെത്തിയ ‘ബ്രൗൺ സ്കുവ’ എന്ന ദേശാടന പക്ഷിക്കാണ് എച്ച്5 ഏവിയൻ ഇൻഫ്ലുവൻസ ബാധിച്ചതായി സംശയിക്കുന്നത്. രോഗബാധയുടെ ഉറവിടവും തീവ്രതയും സംബന്ധിച്ച കൂടുതൽ പരിശോധനകൾ നടന്നു വരികയാണെന്നും, ഇത് സ്ഥിരീകരിച്ചാൽ രാജ്യത്തുടനീളം അതിവേഗത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്നും സ്റ്റേറ്റ് കൃഷി മന്ത്രി ജാക്കി ജാർവിസ് അറിയിച്ചു.
2021 മുതൽ ലോകമെമ്പാടുമുള്ള വന്യജീവികളെയും വളർത്തുമൃഗങ്ങളെയും കൊന്നൊടുക്കുന്ന എച്ച്5 പക്ഷിപ്പനി, ഓസ്ട്രേലിയൻ തീരങ്ങളിലേക്ക് കൂടി എത്തിയത് വലിയൊരു ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുൻകരുതൽ നടപടിയായി ഫാമുകളിലെ ബയോസെക്യൂരിറ്റി വർദ്ധിപ്പിക്കുകയും, ദേശാടന പക്ഷികളെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഈ പക്ഷിക്കൊപ്പം രോഗലക്ഷണങ്ങളോടെ കണ്ടെത്തിയ മറ്റൊരു പക്ഷിയെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചാൽ അത് ഓസ്ട്രേലിയയുടെ തനതായ വന്യജീവികളെയും, വംശനാശഭീഷണി നേരിടുന്ന കടൽ സിംഹങ്ങളെയും വലിയ രീതിയിൽ ബാധിക്കുമെന്ന് അഡ്ലെയ്ഡ് സർവകലാശാലയിലെ വൈൽഡ് ലൈഫ് വെറ്ററിനറി വിദഗ്ധൻ വെയ്ൻ ബോർഡ്മാൻ മുന്നറിയിപ്പ് നൽകുന്നു.
Summary: Australia has detected its first suspected mainland case of H5N1 bird flu in a brown skua found at Western Australia’s Cape Le Grand National Park. While Australia has remained the only continent free of this virulent strain until now, authorities have launched an urgent national response plan, including rigorous testing of shorebirds and increased biosecurity measures.

