തൃശ്ശൂർ: എസ്.എഫ്.ഐ നേതാവ് ഫാസിലിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. ഗുരുവായൂർ ബ്രഹ്മകുളം സ്വദേശികളായ 14 ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകരെയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയത്. പ്രതികൾക്കെതിരെയുള്ള കുറ്റം സംശയത്തിന് അതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.(SFI leader Fazil murder case, Court acquits all 14 accused, RSS-BJP activists)
2013 നവംബർ നാലിനാണ് എസ്.എഫ്.ഐ മണലൂർ ഏരിയ ജോയിന്റ് സെക്രട്ടറിയായിരുന്ന ഫാസിൽ കൊല്ലപ്പെട്ടത്. പഠനത്തോടൊപ്പം ജോലി ചെയ്തിരുന്ന ഫാസിൽ, രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ബ്രഹ്മകുളത്ത് വെച്ച് ആക്രമിക്കപ്പെട്ടത്. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കേസിൽ ആകെ 14 പ്രതികളാണുണ്ടായിരുന്നത്. വിചാരണ വേളയിൽ നാല് ദൃക്‌സാക്ഷികളെ വിസ്തരിക്കുകയും 131 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രതികൾ കുറ്റക്കാരാണെന്ന് തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി.

