ന്യൂഡൽഹി: ബാലിസ്റ്റിക് മിസൈൽ പ്രതിരോധ ശേഷിയിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ തുടർച്ചയായി നടത്തിയ മൂന്ന് വിമാന പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി (India Missile Defence System). ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെ തടയാനും നശിപ്പിക്കാനും ശേഷിയുള്ള മൾട്ടി-ലേയേർഡ് ഡിഫൻസ് സിസ്റ്റമാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. ഇതോടെ ഇത്തരം അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ സ്വന്തമായുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടംപിടിച്ചു.
ആകാശത്തുനിന്നുള്ള അത്യാധുനിക വെല്ലുവിളികളെ നേരിടാൻ ഇന്ത്യയ്ക്ക് കെൽപ്പുള്ള ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം (Ballistic Missile Defence – BMD) ഉണ്ടെന്ന് ഈ പരീക്ഷണങ്ങൾ ഉറപ്പാക്കുന്നു. അന്തർഖണ്ഡ ബാലിസ്റ്റിക് മിസൈലുകളെ (ICBM) പോലും തകർക്കാൻ ഈ സംവിധാനത്തിന് കഴിയും. ഇതിനോടൊപ്പം തന്നെ, നാവിക സേനയ്ക്കായി തദ്ദേശീയമായി വികസിപ്പിച്ച മീഡിയം റേഞ്ച് നേവൽ ആന്റി-ഷിപ്പ് മിസൈലിന്റെ കന്നിയോട്ടവും പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ശത്രുരാജ്യങ്ങളുടെ കപ്പലുകളെ ഇടത്തരം ദൂരപരിധിയിൽ വെച്ചുതന്നെ തകർക്കാൻ ഈ മിസൈലിന് സാധിക്കും.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സമൂഹമാധ്യമമായ ‘എക്‌സ്’വഴി ഈ നേട്ടത്തെ അഭിനന്ദിച്ചു. “രാഷ്ട്രത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന നിർണ്ണായകമായ സാങ്കേതികവിദ്യകൾ ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചു. അത്യാധുനികമായ വെല്ലുവിളികളെ നേരിടാൻ സജ്ജമായ സംവിധാനങ്ങളാണ് പരീക്ഷിച്ചത്,” അദ്ദേഹം കുറിച്ചു. ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളെ വരെ നേരിടാൻ ശേഷിയുള്ള പ്രതിരോധ സംവിധാനങ്ങളുള്ള എലൈറ്റ് ഗ്രൂപ്പിൽ ഇന്ത്യ പ്രവേശിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിആർഡിഒയുടെ ഈ നേട്ടം ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ വലിയൊരു കുതിച്ചുചാട്ടമാണ് സമ്മാനിക്കുന്നത്.
Summary: India has successfully conducted three consecutive flight tests of its multi-layered Ballistic Missile Defence (BMD) system, demonstrating its capability to intercept and neutralize advanced aerial threats, including Intercontinental Ballistic Missiles (ICBMs). This achievement places India in an elite group of nations capable of deploying sophisticated missile defence systems.

