Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala
HomeKerala"രാഹുൽ ഗാന്ധി ബിജെപിയുടെ സഹായിയായി മാറുന്നു, നിപയെ സർക്കാർ ഗൗരവത്തോടെ കാണുന്നില്ല":...

“രാഹുൽ ഗാന്ധി ബിജെപിയുടെ സഹായിയായി മാറുന്നു, നിപയെ സർക്കാർ ഗൗരവത്തോടെ കാണുന്നില്ല”: കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ | Pinarayi Vijayan Kozhikode press meet

🎙️ Latest Podcast

കോഴിക്കോട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും സംസ്ഥാനത്തെ യുഡിഎഫ് (UDF) സർക്കാരിനെതിരെയും കടുത്ത രാഷ്ട്രീയ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Pinarayi Vijayan Kozhikode press meet). രാഹുൽ ഗാന്ധിയുടെ സമീപനങ്ങളും പ്രവൃത്തികളും പലപ്പോഴും കേന്ദ്രത്തിലെ ബിജെപി ഭരണകൂടത്തിന് സഹായകരമായി മാറുന്ന നിലയാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യ മുന്നണി യോഗത്തിൽ തന്നെ കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന രീതിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “രാഹുൽ ഗാന്ധിയുമായി നേരിട്ട് കണ്ടാൽ സാധാരണയായി കെട്ടിപ്പിടിക്കാറില്ല, കൈകൊടുക്കുന്നതോ വണങ്ങുന്നതോ ആണ് പതിവ്. എന്നാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കുന്ന മറ്റൊരു ഫോട്ടോ ഞാൻ കണ്ടു. അതിൽ എനിക്ക് യാതൊരു ആക്ഷേപവുമില്ല. പക്ഷേ, അത് മറ്റൊരു രീതിയിലുള്ള ചിത്രീകരണമാണ്. രാഹുൽ ഗാന്ധി ഇന്ത്യ (INDIA) വേദിയെ എങ്ങനെയാണ് കാണുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്,” പിണറായി വിജയൻ പരിഹസിച്ചു.

ഇന്ത്യ സഖ്യത്തിനുള്ളിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ കോൺഗ്രസ് ഇതര കക്ഷി നേതാക്കൾ യോഗത്തിൽ തന്നെ പരസ്യമായി ശബ്ദമുയർത്തിയ സാഹചര്യം ഇന്നൊക്കെയുണ്ട്. ഡിഎംകെ എവിടെ നിൽക്കുന്നു എന്ന് നമ്മൾ കാണുന്നതാണ്. ഇതിനെല്ലാം കാരണം കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും തെറ്റായ സമീപനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“നിപയെ സർക്കാർ ഗൗരവത്തിൽ കാണുന്നില്ല”
സംസ്ഥാനത്ത് വീണ്ടും പടരുന്ന നിപാ ഭീതിയെ യുഡിഎഫ് സർക്കാരും ആരോഗ്യവകുപ്പും ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. “കേരളത്തിൽ അടുത്തിടെയുണ്ടായ ആരോഗ്യമന്ത്രിമാരൊന്നും മെഡിക്കൽ ബിരുദധാരികൾ ആയിരുന്നില്ല. പക്ഷേ, മുൻപ് കടുത്ത നിപാ ബാധയുണ്ടായ ഘട്ടങ്ങളിലെല്ലാം അവർ എങ്ങനെയാണ് അതിനെ നേരിട്ടതെന്നും സർക്കാർ സംവിധാനങ്ങളെ എങ്ങനെ സജ്ജമാക്കിയെന്നും ഏവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ നിലവിലെ ആരോഗ്യമന്ത്രി ഇതുവരെ കോഴിക്കോട് സന്ദർശിക്കുകയോ നേരിട്ട് ഇടപെടുകയോ ചെയ്തിട്ടില്ല. മന്ത്രി നേരിട്ടെത്തുന്നത് വലിയ രീതിയിലുള്ള പ്രതിരോധ ഇടപെടലുകൾക്ക് കാരണമാകും. ഈ വിഷയത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ പുലർത്തണം,” അദ്ദേഹം ആവശ്യപ്പെട്ടു.

‘കെ.ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ടുപിടിക്കും പോലെ’
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകനായ കെ.ബി പ്രദീപിനെ ഹൈക്കോടതിയിൽ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ച സർക്കാർ നടപടിയെ ‘കള്ളന് ചൂട്ടുപിടിക്കൽ’ എന്നാണ് പിണറായി വിജയൻ വിശേഷിപ്പിച്ചത്.

“സർക്കാർ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഓരോ വകുപ്പിലും മന്ത്രിമാരെ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഈ നിയമനം താൻ അറിഞ്ഞില്ലെന്നാണ് ദേവസ്വം മന്ത്രി തന്നെ വിചിത്രമായി പരസ്യ പ്രതികരണം നടത്തുന്നത്. ഒരു പ്രതിക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റിനെ തന്നെയാണ് ദേവസ്വത്തിന് വേണ്ടി ഇവിടെ നിയമിച്ചിരിക്കുന്നത്. നാട്ടിൽ വക്കീൽമാർക്കൊന്നും ക്ഷാമമില്ല. ഈ അഡ്വക്കേറ്റിന്റെ കേമത്തം ദേവസ്വത്തിന് ആവശ്യമില്ല. ചിലപ്പോൾ ഇതൊക്കെ വിസ്മയങ്ങളുടെ ഭാഗമായിരിക്കാം. സർക്കാർ ഈ തെറ്റായ നടപടി ഉടനടി തിരുത്തണം,” പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Story Summary: Leader of the Opposition Pinarayi Vijayan heavily criticized Congress leader Rahul Gandhi and the UDF government during a press conference in Kozhikode. He alleged that Rahul Gandhi’s actions and lack of consensus are inadvertently helping the BJP, pointing to dissent from regional allies like Akhilesh Yadav and Tejashwi Yadav within the INDIA bloc. Vijayan also slammed the government for its poor handling of the Nipah situation, noting the Health Minister’s absence in Kozhikode, and termed the controversial appointment of Adv. K.B. Pradeep as Special Government Pleader a “strange move”.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.