കോഴിക്കോട്: ജില്ലയിൽ നിപാ പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ കോഴിക്കോട് നിപ കൺട്രോൾ റൂമിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് മുഹമ്മദ് റിയാസ് എംഎൽഎ. കണ്ടെയ്ൻമെന്റ് സോണുകളിൽ (Muhammad Riyas MLA protest Kozhikode) ഐസൊലേഷനിൽ കഴിയുന്ന ജനങ്ങളെ ഫോൺ വഴി ബന്ധപ്പെടാൻ ജനപ്രതിനിധികളെ ആരോഗ്യവകുപ്പ് അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് മുൻ മന്ത്രി കൂടിയായ മുഹമ്മദ് റിയാസിന്റെ അപ്രതീക്ഷിത പ്രതിഷേധം.
കഴിഞ്ഞ തവണ ജില്ലയിൽ നിപാ ഭീതി ഉണ്ടായ ഘട്ടത്തിൽ കണ്ടെയ്ൻമെന്റ് സോണിൽ ഉള്ളവരെ ജനപ്രതിനിധികൾ നേരിട്ട് ഫോണിൽ വിളിച്ച് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുകയും അവർക്ക് വലിയ രീതിയിൽ ആത്മവിശ്വാസം നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണ അതിന് ഒട്ടും അനുവദിക്കുന്നില്ലെന്ന് എംഎൽഎ കുറ്റപ്പെടുത്തി. കൺട്രോൾ റൂമിൽ എത്തി കാര്യങ്ങൾ ഏകോപിപ്പിക്കാൻ പോലും ജനപ്രതിനിധിയായ തനിക്ക് അനുവാദമില്ലേ എന്ന് അദ്ദേഹം ചോദിച്ചു.
ആരോഗ്യവകുപ്പിൽ നിന്നുള്ള പ്രത്യേക നിർദ്ദേശപ്രകാരം എംഎൽഎമാരെ ഉൾപ്പെടുത്തിയുള്ള അത്തരം ഫോൺ സംഭാഷണങ്ങളോ ഇടപെടലുകളോ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഇപ്പോൾ വേണ്ടെന്നാണ് ജില്ലാ കളക്ടർ തന്നോട് വ്യക്തമാക്കിയതെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രാദേശിക ജനപ്രതിനിധികളെ ബോധപൂർവ്വം മാറ്റിനിർത്തുന്ന ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും ഈ പുതിയ സമീപനത്തിനെതിരെ കടുത്ത അമർഷമാണ് പ്രതിഷേധത്തിനിടയിൽ എംഎൽഎ പ്രകടിപ്പിച്ചത്. സംഭവത്തെ തുടർന്ന് കൺട്രോൾ റൂം പരിസരത്ത് നേരിയ രീതിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
Story Summary: MLA and former Minister Muhammad Riyas staged a sit-in protest in front of the Nipah Control Room in Kozhikode. Riyas alleged that the health department is not allowing elected representatives to call and comfort people living under isolation in containment zones, a practice that was successfully done during the previous outbreak. He criticized the District Collector’s stance, citing health department directives to exclude MLAs from control room call duties.

