തിരുവനന്തപുരം: സംസ്ഥാനത്ത് സെൻസസ് (Kerala school census duty teachers) ജോലികൾക്കായി 50 ശതമാനത്തിലധികം അധ്യാപകരെ നിയോഗിച്ചിട്ടുള്ള സ്കൂളുകളുടെ അടിയന്തര വിവരങ്ങൾ തേടി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർമാർക്കും (DDE) പൊതുവിദ്യാഭ്യാസ ഡയറക്ടർ (DGE) കർശന നിർദ്ദേശം നൽകി. ശേഖരിക്കുന്ന കൃത്യമായ സ്കൂൾ വിവരങ്ങൾ അതത് ജില്ലാ കളക്ടർമാർക്ക് അടിയന്തിരമായി സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
സെൻസസ് ഡ്യൂട്ടിയുടെ പേരിൽ സ്കൂളുകളിൽ പകുതിയിലധികം അധ്യാപകർ ഒന്നിച്ച് മാറിനിൽക്കുന്നത് കുട്ടികളുടെ ദൈനംദിന അധ്യയനത്തെയും സ്കൂളുകളുടെ പ്രവർത്തനത്തെയും കടുത്ത രീതിയിൽ ബാധിക്കുന്നുവെന്ന വ്യാപകമായ പരാതിയെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ അടിയന്തര ഇടപെടൽ. നിലവിൽ സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലെ 60,000-ത്തോളം അധ്യാപകർക്കാണ് ഇത്തവണത്തെ സെൻസസ് ഡ്യൂട്ടി നൽകിയിട്ടുള്ളത്. ഒരേ സ്കൂളിൽ നിന്ന് തന്നെ ഭൂരിഭാഗം അധ്യാപകരും ഡ്യൂട്ടിക്ക് പോകുന്നതോടെ പല ക്ലാസുകളും പൂർണ്ണമായി മുടങ്ങുന്ന അവസ്ഥയാണുള്ളത്.
സെൻസസ് ജോലിക്ക് കൂട്ടത്തോടെ അധ്യാപകരെ നിയോഗിച്ചതിലൂടെ സ്കൂളുകൾ നേരിടുന്ന ഈ വലിയ പ്രതിസന്ധി ചൂണ്ടിക്കാട്ടി മീഡിയവൺ (MediaOne) നൽകിയ വാർത്തയെ തുടർന്ന് വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടാകുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഈ പ്രശ്നം വളരെ ഗൗരവത്തോടെയാണ് പരിശോധിക്കുന്നതെന്ന് കളക്ടർ മീഡിയവണിനോട് വ്യക്തമാക്കി. സംസ്ഥാനത്തെ സെൻസെസ് നടപടികളുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക സജ്ജീകരണങ്ങളും ഇതിനോടകം പൂർത്തിയായിട്ടുണ്ടെന്നും, ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ പരിശീലനമടക്കം അവസാനഘട്ടത്തിലേക്ക് കടന്നതായും അനു കുമാരി കൂട്ടിച്ചേർത്തു. അധ്യയനം മുടങ്ങുന്ന സ്കൂളുകളിൽ ഡ്യൂട്ടി പുനഃക്രമീകരിക്കുന്ന കാര്യം കളക്ടർമാർ പരിശോധിച്ചേക്കും.
Story Summary: The Directorate of General Education (DGE) has directed Deputy Directors of Education to collect details of government and aided schools where more than 50% of teachers have been deployed for census duties. The step follows widespread complaints regarding disruptions in school academics due to around 60,000 teachers being assigned to census operations. Following a report by MediaOne, Thiruvananthapuram District Collector Anu Kumari stated that the education department is reviewing the issue to balance school functions with ongoing census training.

