ന്യൂഡൽഹി : ഡൽഹിയിലേക്ക് പോവുകയായിരുന്ന സുവർണ്ണ ശതാബ്ദി എക്‌സ്പ്രസിന് നേരെ രാത്രിയുണ്ടായ കല്ലേറിൽ ട്രെയിനിന്റെ ജനൽച്ചില്ല് തകർന്നു. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സഞ്ചരിച്ച കോച്ചിന് നേരെയാണ് അജ്ഞാതർ കല്ലെറിഞ്ഞത്. മോഹൻ ഭാഗവത് സുരക്ഷിതനാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും പോലീസ് അറിയിച്ചു.(RSS Chief Mohan Bhagwat Safe After Train Stone Pelting Incident In Uttar Pradesh)
വ്യാഴാഴ്ച വൈകുന്നേരം 7.20-ഓടെ ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴാണ് സംഭവം. കാൺപൂരിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന 12003 നമ്പർ ട്രെയിനിന്റെ ഇ-1 കോച്ചിന് നേരെയായിരുന്നു കല്ലേറ്. ഫിറോസാബാദിലെ മക്കൻപൂർ സ്റ്റേഷൻ പിന്നിട്ട ശേഷമാണ് കല്ലേറുണ്ടായത്. ഉടൻ തന്നെ ട്രെയിൻ തുണ്ട്‌ല ജംഗ്ഷനിൽ നിർത്തി പരിശോധന നടത്തി. കോച്ചിന്റെ പുറത്തെ ഗ്ലാസ് പാളിയാണ് തകർന്നതെങ്കിലും മോഹൻ ഭാഗവത് ഇരുന്ന സീറ്റിന്റെ മറുഭാഗത്തായതിനാൽ അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫിറോസാബാദ് എസ്എസ്പി ആദിത്യ ലാങ്‌ഹെയുടെ നേതൃത്വത്തിൽ നാല് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സംഘം, എസ്‌ഒജി, സർവൈലൻസ് ടീം എന്നിവർ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഫിറോസാബാദ് മേഖലയിൽ ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് പതിവാണെന്നും, ഇത് തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പരിശോധനയ്ക്ക് ശേഷം 7.41-ഓടെ ട്രെയിൻ ഡൽഹിയിലേക്ക് യാത്ര തുടർന്നു.
Story Summary
The Delhi-bound Swarn Shatabdi Express, carrying RSS chief Mohan Bhagwat, was targeted by stone-pelters in Firozabad, Uttar Pradesh, on Thursday night. The window glass of the coach was damaged, but Bhagwat remained unharmed. Police have taken one person into custody and are actively investigating the incident, as this stretch of track is known for frequent stone-pelting incidents.

