ഡെറാഡൂൺ: എട്ടുമാസം ഗർഭിണിയായ ഭാര്യയെ മർദിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ഭർത്താവിനെ ഉത്തരാഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു (Dehradun Pregnant Woman Assault). ഡെറാഡൂണിന് സമീപമുള്ള വികാസ് നഗർ സ്വദേശിനിയായ സീമയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പോലീസ് വിവരങ്ങൾ പ്രകാരം ഏഴ് വർഷം മുമ്പാണ് സീമയും ഹരിയാനയിലെ പാണിപ്പത്ത് സ്വദേശിയായ ബബ്ലുവും വിവാഹിതരായത്. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് ക്രൂരമർദനമെന്നാണ് ആരോപണം.
തർക്കത്തിനിടെ ബബ്ലു ഭാര്യയുടെ വയറിന് ചവിട്ടുകയും മുഷ്ടികൊണ്ട് ഇടിക്കുകയും മരക്കഷണം ഉപയോഗിച്ച് മർദിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ ആക്രമണത്തെ തുടർന്ന് എട്ടുമാസം പ്രായമായ ഗർഭസ്ഥ ശിശു ഗർഭപാത്രത്തിനുള്ളിൽവെച്ച് മരിക്കുകയായിരുന്നു. സംഭവം പുറത്തറിയുന്നത് സീമയുടെ പിതാവ് ഷേർ സിംഗ് മകളെ കാണാൻ വീട്ടിലെത്തിയപ്പോഴാണ്. വീട്ടിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതോടെ അദ്ദേഹം പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി സീമയെയും ബബ്ലുവിനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആരോഗ്യനില മോശമായിരുന്ന സീമയെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ഡൂൺ ആശുപത്രിയിലേക്കും മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് ഗർഭസ്ഥ ശിശുവിന്റെ മരണം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ശസ്ത്രക്രിയയിലൂടെ മരിച്ച നിലയിലായിരുന്ന കുഞ്ഞിനെ പുറത്തെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
സീമയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബബ്ലുവിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഇതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ഗുരുതരമായ ആരോപണങ്ങളും സീമയുടെ കുടുംബം ഉന്നയിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയ പരിശോധന നടത്തുന്നതിനായി ബബ്ലു സീമയെ നിർബന്ധിച്ച് പാണിപ്പത്തിലേക്ക് കൊണ്ടുപോയിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഗർഭസ്ഥ ശിശു പെൺകുട്ടിയാണെന്ന് അറിഞ്ഞതിനെ തുടർന്നാണ് ഇയാൾ അക്രമാസക്തനായതെന്നും അവർ പറയുന്നു. എന്നാൽ ഈ ആരോപണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
അതേസമയം, ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പ്രതി മൊഴി നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഭാര്യയുടെ പേരിൽ വാങ്ങിയ ഭൂമി തന്റെ അറിവില്ലാതെ വിറ്റ് പണം മാതാപിതാക്കൾക്ക് നൽകിയെന്ന സംശയമാണ് തർക്കത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ വിശദീകരണം. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Story Summary:
A man in Dehradun has been arrested for allegedly assaulting his eight-month pregnant wife, resulting in the death of their unborn child. The victim remains in critical condition, while police are investigating allegations of domestic violence and other related claims.

