വയനാട്: ജില്ലയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് കടുത്ത ജാഗ്രതയിൽ ആരോഗ്യവകുപ്പ്. സുൽത്താൻ ബത്തേരിയിൽ എട്ടുപേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അഞ്ച് മുതൽ പതിനൊന്ന് വയസ്സുവരെയുള്ള കുട്ടികൾക്കാണ് പുതുതായി രോഗം ബാധിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.(Shigella Outbreak In Wayanad Educational Institutions Closed)
ആദ്യഘട്ടത്തിൽ അയച്ച 21 സാംപിളുകളിൽ എട്ടെണ്ണമാണ് പോസിറ്റീവായത്. 13 പേരുടെ ഫലം വരാനിരിക്കുന്നു. നിലവിൽ 44 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 530 പേർക്ക് രോഗലക്ഷണങ്ങൾ പ്രകടമായിരുന്നെങ്കിലും ഭൂരിഭാഗം പേരും രോഗമുക്തി നേടിയിട്ടുണ്ട്. സമ്പർക്കത്തിലൂടെ രോഗം പടരുന്നതായി സംശയിക്കുന്നതിനാലാണ് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നെന്മേനി, അമ്പലവയൽ, നൂൽപ്പുഴ പഞ്ചായത്തുകളിലും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലുമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 14 വരെ അവധി പ്രഖ്യാപിച്ചു. മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളജുകൾ എന്നിവ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും. റസിഡൻഷ്യൽ സ്കൂളുകൾക്കും റെസിഡൻഷ്യൽ കോളജുകൾക്കും അവധി ബാധകമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണെങ്കിലും ജീവനക്കാർക്ക് ജോലിക്ക് ഹാജരാകുന്നതിന് തടസ്സമില്ല.
Story Summary
The health department has issued a high alert in Wayanad following the confirmation of Shigella infection in eight individuals, mostly children, in Sultan Bathery. To contain the spread, educational institutions in Nenmeni, Ambalavayal, Noolpuzha, and Sultan Bathery have been closed until June 14, with the exception of residential schools and colleges.

