കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയുള്ള ഏറ്റവും വലിയ പൊലീസ് അഴിച്ചുപണിയുമായി സംസ്ഥാന ഭരണകൂടം. തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനപ്രകാരം 151 ഐപിഎസ് ഉദ്യോഗസ്ഥരും 28 വെസ്റ്റ് ബംഗാൾ പൊലീസ് സർവീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ആകെ 179 മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്തുടനീളം അടിയന്തരമായി സ്ഥലം മാറ്റിയത് ( West Bengal Police Transfer). കൊൽക്കത്ത പൊലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള തന്ത്രപ്രധാന തസ്തികകളിലും വലിയ മാറ്റങ്ങളാണ് പുതിയ സർക്കാർ വരുത്തിയിട്ടുള്ളത്.
സംസ്ഥാന ആഭ്യന്തര-മലയോര കാര്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, രാജേഷ് കുമാർ യാദവ്, ഗൗരവ് ശർമ്മ എന്നിവരെ സംസ്ഥാന എസ്ടിഎഫിന്റെ പുതിയ ഐജിപിമാരായി നിയമിച്ചു. മുൻ ബിധാനഗർ പൊലീസ് കമ്മീഷണർ മുരളിധർ ശർമ്മയെ ഇന്റലിജൻസ് ബ്രാഞ്ച് ഐജിപിയായും കുനാൽ അഗർവാളിനെ കൊൽക്കത്ത പൊലീസിലെ ക്രൈം വിഭാഗം അഡീഷണൽ കമ്മീഷണറായും നിയമിച്ചിട്ടുണ്ട്. മുകേഷ് ആണ് കൊൽക്കത്ത ആംഡ് പൊലീസിന്റെ പുതിയ ഐജിപി. വടക്കൻ ബംഗാളിലെ ഏറ്റവും വലിയ നഗരമായ സിലിഗുരിയുടെ പുതിയ പൊലീസ് കമ്മീഷണറായി സയ്യിദ് വഖാർ റാസ ചുമതലയേൽക്കും.
ജോയ് ബിശ്വാസിനെ റെയിൽവേ ഐജിപിയായും സൂര്യ പ്രതാപ് യാദവിനെ കൊൽക്കത്ത ട്രാഫിക് ജോയിന്റ് കമ്മീഷണറായും സൗമ്യ റോയിയെ എൻഫോഴ്സ്മെന്റ് ബ്രാഞ്ച് സീനിയർ സൂപ്രണ്ടായും നിയമിച്ചു. കൊൽക്കത്ത പൊലീസിലെ നിരവധി ഡെപ്യൂട്ടി കമ്മീഷണർ തസ്തികകളിലും മാറ്റമുണ്ട്. ഇഷാനി പോൾ (ഡിസി സൗത്ത് വെസ്റ്റ്), സായക് ദാസ് (ഡിസി നോർത്ത്), പ്രവീൺ പ്രകാശ് (ഡിസി സെൻട്രൽ), വൈ എസ് ജഗന്നാഥ് റാവു (ഡിസി ഡിറ്റക്ടീവ് ഡിപ്പാർട്ട്മെന്റ്) എന്നിവരാണ് പുതിയ ഡെപ്യൂട്ടി കമ്മീഷണർമാർ. കൂടാതെ ചന്ദ്രശേഖർ ബർധനെ ഡയമണ്ട് ഹാർബർ പൊലീസ് ജില്ലാ എസ്പിയായും കെ സണ്ണി രാജിനെ പുരുലിയ എസ്പിയായും നിയമിച്ചതായും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
Summary: In the largest administrative reshuffle since the BJP assumed power, the West Bengal government on Monday transferred 179 senior police officers across the state, including key positions within the Kolkata Police Commissionerate. The massive shake-up includes 151 Indian Police Service (IPS) officers and 28 West Bengal Police Service (WBPS) officials.

