ന്യൂഡൽഹി: പ്രായപൂർത്തിയായ, അവിവാഹിതരായ രണ്ട് വ്യക്തികൾ പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടുന്നത് ഒരു വ്യക്തിയുടെ സ്വഭാവത്തെ വിലയിരുത്താനുള്ള മാനദണ്ഡമാക്കരുതെന്ന് സുപ്രീം കോടതി. തെലങ്കാനയിൽ പോലീസ് കോൺസ്റ്റബിൾ നിയമനത്തിന് അർഹത നേടിയ ഉദ്യോഗാർത്ഥിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി സ്റ്റേ ചെയ്തുകൊണ്ടാണ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.(Supreme Court rules consensual relationship is not a ground for disqualification from service)
വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്നാരോപിച്ച് 2014-ൽ രജിസ്റ്റർ ചെയ്ത കേസാണ് ഉദ്യോഗാർത്ഥിക്ക് തിരിച്ചടിയായത്. പിന്നീട് 2015-ൽ ലോക് അദാലത്തിൽ ഈ കേസ് ഒത്തുതീർപ്പായിരുന്നു. താൻ നേരത്തെ വെളിപ്പെടുത്തിയ ഈ കേസ് ചൂണ്ടിക്കാട്ടി തെലങ്കാന സ്റ്റേറ്റ് ലെവൽ പോലീസ് റിക്രൂട്ട്‌മെന്റ് ബോർഡ് ഉദ്യോഗാർത്ഥിയുടെ നിയമനം റദ്ദാക്കുകയായിരുന്നു. ഇത് ധാർമ്മികമായ അധഃപതനമാണെന്ന് ബോർഡ് വാദിച്ചു.
പരസ്പര സമ്മതത്തോടെയുള്ള ബന്ധം സ്ഥാപിക്കാൻ പ്രായപൂർത്തിയായ അവിവാഹിതർക്ക് അവകാശമുണ്ട്. ഇതിനെ നിയമം നിരോധിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. എല്ലാ ബന്ധങ്ങളും വിവാഹത്തിൽ അവസാനിക്കണമെന്നില്ല. വിവാഹം നടക്കാത്തതുകൊണ്ട് മാത്രം ഒരാൾ മറ്റൊരാളെ വഞ്ചിച്ചുവെന്ന് കരുതാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ലോക് അദാലത്തിൽ ഒത്തുതീർപ്പായതുകൊണ്ട് മാത്രം പ്രതി കുറ്റക്കാരനാകില്ല. ബലപ്രയോഗം നടന്നതിന് തെളിവുകളില്ലാത്ത സാഹചര്യത്തിൽ, ഉദ്യോഗാർത്ഥിയുടെ സ്വഭാവം മോശമാണെന്ന് കരുതാൻ ഒരു അടിസ്ഥാനവുമില്ല.
ക്രിമിനൽ കേസുകൾ ഒത്തുതീർപ്പായാൽ മാത്രം ഒരാളെ മോശമായി കാണാൻ തൊഴിലുടമയ്ക്ക് അവകാശമില്ല. കുറ്റം നടന്നതിന് കൃത്യമായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ അത്തരം തീരുമാനങ്ങൾ എടുക്കാവൂ എന്നും കോടതി ഓർമ്മിപ്പിച്ചു. ഉദ്യോഗാർത്ഥിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇദ്ദേഹത്തിന് ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകി. മാറുന്ന കാലത്തിനനുസരിച്ചുള്ള സാമൂഹിക മാറ്റങ്ങളെ ഉദ്യോഗസ്ഥർ അംഗീകരിക്കണമെന്നും, ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതം അയാളുടെ തൊഴിൽ സാധ്യതകളെ ബാധിക്കരുതെന്നും വിധിയിലൂടെ സുപ്രീം കോടതി അടിവരയിട്ടു.
Story Summary
The Supreme Court has ruled that a physical relationship between two consenting unmarried adults does not constitute a character flaw or grounds for disqualification from public service. By setting aside the cancellation of a police constable candidate’s selection in Telangana, the court emphasized that authorities must acknowledge changing social realities and that criminal cases settled via compromise do not imply admission of guilt.

