ബംഗളൂരു: അഞ്ചുവയസ്സുകാരിയായ മകളെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന പിതാവിന്റെ പരാതിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് (Bengaluru child murder case). കുട്ടി മരിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ദാവൻഗരെ സ്വദേശിയായ പ്രവീൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിയങ്കയുടെ കാമുകൻ മോഹനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ പ്രിയങ്ക നിലവിൽ ഒളിവിലാണ്.
കഴിഞ്ഞ മാർച്ച് 24-നാണ് പ്രവീണിന്റെയും പ്രിയങ്കയുടെയും ഇളയ മകളായ വെന്നില മരിക്കുന്നത്. 2007-ൽ വിവാഹിതരായ പ്രവീണിനും പ്രിയങ്കയ്ക്കും 17-ഉം 5-ഉം വയസ്സുള്ള രണ്ട് പെൺമക്കളാണുള്ളത്. ഏതാനും വർഷങ്ങൾക്കു മുൻപ് കോളേജ് സുഹൃത്തായ മോഹനുമായി പ്രിയങ്ക വീണ്ടും അടുപ്പത്തിലാവുകയും പിന്നീട് ഇരുവരും ഒന്നിച്ച് താമസം ആരംഭിക്കുകയുമായിരുന്നു. ഇതേച്ചൊല്ലി കുടുംബത്തിൽ തർക്കങ്ങൾ നിലനിന്നിരുന്നതിനെ തുടർന്ന് പ്രിയങ്ക പ്രവീണിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പ്രവീണിനെ പിരിഞ്ഞ് മോഹനോടൊപ്പം താമസിക്കാൻ പോയ പ്രിയങ്ക ഇളയ മകൾ വെന്നിലയെയും ഒപ്പം കൂട്ടി.
മാർച്ച് 24-ന് കുട്ടി പെട്ടെന്ന് മരണപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രിയങ്ക ബന്ധുക്കളോട് പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയിരുന്നത്. കുട്ടിക്ക് ബിരിയാണി വാങ്ങി നൽകിയെന്നും, പിന്നീട് ഐസ്ക്രീം നൽകിയ ശേഷം എസി കാറിൽ ഉറക്കാൻ കിടത്തിയെന്നും ഇവർ പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ നോക്കിയപ്പോൾ കുട്ടി മരിച്ച നിലയിലായിരുന്നു എന്നായിരുന്നു പ്രിയങ്കയുടെ വാദം.
എന്നാൽ, കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിദേശത്തുള്ള ഡോക്ടറായ തന്റെ ബന്ധുവിന് പ്രവീൺ അയച്ചു നൽകിയതോടെയാണ് മരണത്തിലെ അസ്വാഭാവികത പുറത്തുവന്നത്. റിപ്പോർട്ട് പരിശോധിച്ച ഡോക്ടർ കുട്ടി ക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും സംശയം പ്രകടിപ്പിച്ചു. ഇതിന് പിന്നാലെയാണ് പ്രവീൺ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്.
കേസിൽ ഒളിവിലുള്ള പ്രിയങ്കയ്ക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം (Chemical Analysis) പുറത്തുവന്നാലേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് ബെംഗളൂരു പോലീസ് അറിയിച്ചു.
Story Summary: A five-year-old girl named Vennila was allegedly murdered by her mother and her paramour in Bengaluru, a crime exposed three months after the death. Following a complaint by the child’s father, the mother’s lover, Mohan, was arrested, while the mother, Priyanka, remains at large.

