തിരുവനന്തപുരം: മുൻ സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്ക് പകരമായി യുഡിഎഫ് സർക്കാർ വിഭാവനം ചെയ്യുന്ന അതിവേഗ റെയിൽ പദ്ധതിയുടെ പഠനത്തിനായി നാലംഗ ഉന്നതതല സമിതിയെ രൂപീകരിച്ചു. ‘മെട്രോമാൻ’ ഇ. ശ്രീധരൻ സമർപ്പിച്ച ബദൽ നിർദ്ദേശങ്ങൾ പരിശോധിക്കുന്നതിനാണ് ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിരിക്കുന്നത്.(Kerala high speed rail, Kerala Government Appoints Committee To Study E Sreedharan Rail Proposal)
പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ പ്രായോഗികത സമിതി വിശദമായി വിലയിരുത്തും. മുൻപ് കെ-റെയിൽ പദ്ധതിയെ പരിസ്ഥിതിപരമായ കാരണങ്ങളാൽ ശക്തമായി എതിർത്ത പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനെയും ഈ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
കെ-റെയിൽ പദ്ധതിയെ അപേക്ഷിച്ച് ഭൂമി ഏറ്റെടുക്കൽ കുറയ്ക്കാനും പരിസ്ഥിതി ആഘാതം പരമാവധി ഒഴിവാക്കാനുമുള്ള നിർദ്ദേശങ്ങൾക്കാണ് പുതിയ പദ്ധതിയിൽ മുൻഗണന നൽകുന്നത്. ഏകദേശം 60,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാതയിലൂടെ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് വെറും മൂന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരാൻ സാധിക്കും.
നിലംനിരപ്പിൽ പാത നിർമ്മിക്കുന്നതിന് പകരം, തൂണുകളിൽ ഉയർത്തിയ പാതകളും ഭൂഗർഭ പാതകളുമാണ് ഈ പദ്ധതിയിൽ പ്രധാനമായും പരിഗണിക്കുന്നത്. പദ്ധതി കണ്ണൂരിൽ അവസാനിപ്പിക്കാതെ കാസർകോട് വരെ നീട്ടുന്നതും സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്. കെ-റെയിൽ വിരുദ്ധ സമിതി മുന്നോട്ടുവെച്ച നിർദ്ദേശങ്ങളും സമിതിയുടെ പഠനത്തിൽ ഉൾപ്പെടും. പദ്ധതിയുടെ പ്രായോഗികതയും സാമ്പത്തിക വശങ്ങളും പരിശോധിച്ച് സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
Story Summary
The UDF government in Kerala has formed a four-member committee to evaluate the feasibility of a high-speed rail project proposed by ‘Metroman’ E. Sreedharan as an alternative to the SilverLine. By utilizing elevated and underground corridors, the proposed plan aims to minimize land acquisition and environmental impact, while connecting Thiruvananthapuram to Kannur in just three and a half hours.

