തിരുവനന്തപുരം: നഗരത്തിലെ തെരുവുനായ ശല്യം ലഘൂകരിക്കുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ ആവിഷ്കരിച്ച പൈലറ്റ് പദ്ധതിക്ക് തുടക്കമായതായി മേയർ വി.വി. രാജേഷ് അറിയിച്ചു. നഗരസഭാ പരിധിയിലെ വിവിധ ഇടങ്ങളിൽ നിന്നായി ആദ്യഘട്ടത്തിൽ 50 നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിന് വിധേയമാക്കി.(Stray dog nuisance, project begins in Trivandrum)
വന്ധ്യംകരണത്തിന് പുറമെ, നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ ഉൾപ്പെടെയുള്ള ആവശ്യമായ കുത്തിവെപ്പുകൾ നൽകി. പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വ്യക്തികളുമായും സന്നദ്ധ സംഘടനകളുമായും കോർപ്പറേഷൻ ചർച്ചകൾ നടത്തും.
വരും ദിവസങ്ങളിൽ നഗരത്തിലെ കൂടുതൽ മേഖലകളിലേക്ക് നായ്ക്കളെ പിടികൂടാനുള്ള നടപടികൾ വ്യാപിപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം. തെരുവുനായ്ക്കളുടെ വർദ്ധനവ് തടയുന്നതിനൊപ്പം പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നയപരമായ നീക്കത്തിലൂടെ കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. കൃത്യമായ ഇടവേളകളിൽ കുത്തിവെപ്പുകളും വന്ധ്യംകരണവും ഉറപ്പാക്കുന്നതോടെ നഗരത്തിലെ നായ്ക്കളുടെ ശല്യം കുറയ്ക്കാനാകുമെന്ന് മേയർ പ്രത്യാശ പ്രകടിപ്പിച്ചു.



