മലപ്പുറം: വനാതിർത്തിയോട് ചേർന്നുള്ള വഴിക്കടവ് പൂവത്തിപ്പൊയിൽ, ആനമറി പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം. വീടുകൾ തകർക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തതോടെ ജനങ്ങൾ ആശങ്കയിൽ.(Wild Elephant Menace in Malappuram Vazhikkadavu)
ആനമറി മൊളയംപറമ്പിൽ സൈനബ, പുഞ്ചക്കൊല്ലി കുമാരദാസൻ എന്നിവരുടെ വീടുകളുടെ അടുക്കളഭാഗമാണ് കാട്ടാനകൾ തകർത്തത്. അടുക്കളയിൽ സൂക്ഷിച്ചിരുന്ന അരിയും പഞ്ചസാരയുമടക്കമുള്ള പലവ്യഞ്ജനങ്ങൾ കാട്ടാനകൾ തിന്നുനശിപ്പിച്ചു. കുമാരദാസന്റെ വീടിന്റെ അടുക്കള കാട്ടാനകൾ രണ്ടാം തവണയാണ് തകർക്കുന്നത്.
കൃഷിയിടങ്ങളിൽ വലിയ നാശനഷ്ടമാണ് കാട്ടാനകൾ വരുത്തിയിരിക്കുന്നത്. പൂവത്തിപ്പൊയിൽ ഡീസന്റ് കുന്നിൽ പുല്ലംതൊടി അബ്ദുൽ ജലീലിന്റെ 500-ഓളം വാഴകൾ കാട്ടാനകൾ ചവിട്ടിമെതിച്ചു. ഏതാണ്ട് 700-ഓളം വാഴകളുണ്ടായിരുന്ന കൃഷിയിടത്തിൽ ഭൂരിഭാഗവും നശിച്ചു. രാമത്തുപറമ്പിൽ രാമചന്ദ്രന്റെ തെങ്ങ്, വാഴ, കമുക് എന്നിവയും പുലിയോടൻ ജാഫറിന്റെ കമുകുകളും ആനകൾ നശിപ്പിച്ചു.
നെല്ലിക്കുത്ത് വനാതിർത്തിയിൽ വനം വകുപ്പ് സ്ഥാപിച്ചിരുന്ന സോളാർ തൂക്കുവേലി കഴിഞ്ഞ മാസത്തെ കാറ്റിൽ മരങ്ങൾ വീണ് തകർന്നിരുന്നു. ഈ ഭാഗത്തുകൂടിയാണ് കാട്ടാനകൾ നാട്ടിലിറങ്ങുന്നത്.
Story Summary
Wild elephants have caused significant destruction in Malappuram’s Vazhikkadavu region, damaging two homes and destroying large-scale plantations. The frequent raids are attributed to broken solar fences and incomplete perimeter fencing, prompting the forest department to initiate repair work after long delays.

