തിരുവനന്തപുരം: കേരളത്തിന്റെ ധനസ്ഥിതിയിൽ വലിയ പുരോഗതിയുണ്ടായതായും സംസ്ഥാനം വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര ഗവൺമെന്റിൽ നിന്ന് ലഭിക്കാനുള്ള സാമ്പത്തിക വിഹിതത്തിലെ തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോകാൻ സാധിക്കുന്ന രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.(This is not a budget aimed at elections, Finance Minister on Kerala Budget 2026)
കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്തത് പ്രശ്നമായി തുടരുന്നുണ്ട്. ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും കേന്ദ്രം നൽകുന്ന തുക കഴിഞ്ഞ 12 വർഷമായി വർധിപ്പിച്ചിട്ടില്ല. എന്നാൽ സംസ്ഥാന സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്ത് കാലോചിതമായ വർധനവ് നടപ്പാക്കിയിട്ടുണ്ട്.
ഇത് വെറുമൊരു തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ബജറ്റല്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ സാധാരണക്കാരുടെ വരുമാനം ഉറപ്പാക്കുന്നതിനും അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ ഇടപെടലുകൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയിട്ടുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം ശുഭ പ്രതീക്ഷയിലാണെന്ന് ധനമന്ത്രി വ്യക്തമാക്കി.



