തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ പെൻഷൻ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിലവിലുള്ള ദേശീയ പെൻഷൻ പദ്ധതിക്ക് ബദലായി, ജീവനക്കാർക്ക് നിശ്ചിത തുക പെൻഷൻ ഉറപ്പുനൽകുന്ന അഷ്വേർഡ് പെൻഷൻ സംവിധാനം ഏപ്രിൽ മുതൽ നടപ്പിലാക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിലെ ഏറ്റവും നിർണ്ണായകമായ തീരുമാനങ്ങളിൽ ഒന്നാണിത്.(Government employees to have assured pension, states Kerala Budget 2026)
വിരമിക്കുന്നതിന് തൊട്ടുമുൻപ് വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പെൻഷനായി സർക്കാർ ഉറപ്പുനൽകുന്നു. ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ തുക ഓഹരി വിപണിയിൽ നിക്ഷേപിക്കും.
ഓഹരി വിപണിയിൽ ഇടിവുണ്ടായാലും ജീവനക്കാരന് ലഭിക്കേണ്ട പകുതി ശമ്പളം സർക്കാർ ഉറപ്പാക്കും. വിപണി മികച്ച നിലയിലാണെങ്കിൽ പെൻഷൻ തുക ഉയരാനും സാധ്യതയുണ്ട്. കുറഞ്ഞത് 25 വർഷം സർവീസ് പൂർത്തിയാക്കിയവർക്കായിരിക്കും പൂർണ്ണമായ അഷ്വേർഡ് പെൻഷന് അർഹതയുണ്ടാവുക.
നിലവിൽ എൻ.പി.എസിൽ തുടരാൻ താല്പര്യമുള്ളവർക്ക് അതിൽ തന്നെ തുടരാം. അല്ലാത്തവർക്ക് പുതിയ പദ്ധതിയിലേക്ക് മാറാം. വരുന്ന ഏപ്രിൽ മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.
പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയതിനെത്തുടർന്ന് വിരമിക്കൽ കാലത്തെ സാമ്പത്തിക സുരക്ഷയെക്കുറിച്ച് ജീവനക്കാർക്കുണ്ടായിരുന്ന ആശങ്കകൾ പരിഹരിക്കാൻ ഈ നീക്കം സഹായിക്കും.



