ന്യൂഡല്‍ഹി: ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ (Crude Oil) വില വീണ്ടും കുതിച്ചുയരുന്നു. രാജ്യാന്തര വിപണിയിൽ മൂന്ന് ശതമാനത്തിലേറെയാണ് ഒറ്റയടിക്ക് എണ്ണവില വർദ്ധിച്ചത് (Global crude oil price hike today). മിഡിൽ ഈസ്റ്റിൽ സംഘർഷം കടുപ്പിച്ചു കൊണ്ട് യുഎസ് എയർബേസുകളെ (US Airbases) ലക്ഷ്യമിട്ട് ഇറാൻ വീണ്ടും ശക്തമായ ആക്രമണം നടത്തിയതാണ് വിപണിയിലെ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്.
ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡിന്റെ (Brent Crude) വില ബാരലിന് 3.51 ഡോളർ ഉയർന്ന് 97.8 ഡോളറിലെത്തി. 3.72 ശതമാനം നേട്ടമാണ് ബ്രെന്റ് ക്രൂഡ് നിരക്കിൽ രേഖപ്പെടുത്തിയത്. ഇതിനൊപ്പം യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റർമീഡിയേറ്റ് (WTI) ക്രൂഡോയിൽ ഫ്യൂച്ചർ നിരക്കിലും വൻ വർദ്ധനവുണ്ടായി. ബാരലിന് 3.31 ഡോളർ ഉയർന്ന് 91.99 ഡോളറിലാണ് ഡബ്ല്യുടിഐ നിരക്ക് വ്യാപാരം തുടരുന്നത്. 3.73 ശതമാനത്തിന്റെ വർദ്ധനവാണ് ഇതിലുണ്ടായത്.
ഇറാനും അമേരിക്കയും തമ്മിൽ പുതിയ ആണവ-വ്യാപാര കരാറുകളിൽ ഒപ്പുവെച്ചേക്കുമെന്ന സൂചനകളും, ഇതിലൂടെ വിപണിയിലെ പ്രതിസന്ധി ഒഴിഞ്ഞ് എണ്ണവില കുറയുമെന്ന പ്രതീക്ഷകളും നിലനിന്നിരുന്ന സാഹചര്യത്തിലാണ് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഈ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് മേഖലയിൽ വീണ്ടും യുദ്ധം കടുക്കുന്നതാണ് നിലവിൽ ആഗോള സമ്പദ് വ്യവസ്ഥയെയും ഇന്ധന വിപണിയെയും ആശങ്കയിലാഴ്ത്തുന്നത്.
Story Summary: Global crude oil prices surged by over 3% after Iran launched fresh attacks targeting US airbases. Brent crude rose by $3.51 to reach $97.8 per barrel, while US West Texas Intermediate (WTI) futures jumped to $91.99, breaking previous hopes of a price drop through US-Iran talks.

