കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിൽ പഠനഫീസ് കുത്തനെ വർധിപ്പിച്ചുകൊണ്ട് അധികൃതർ ഉത്തരവിറക്കി. പുതുക്കിയ ഫീസ് ഘടന വരും മാസം ജൂൺ അഞ്ച് മുതൽ പ്രാബല്യത്തിൽ വരും (Kuwait Indian school fee hike 2026). കെ.ജി (KG) വിഭാഗം മുതൽ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളിലെയും വിദ്യാർഥികൾക്ക് ഈ നിരക്ക് വർധനവ് ബാധകമായിരിക്കും. നിലവിലുള്ള ഫീസിന്റെ അടിസ്ഥാനത്തിലാണ് വർധനവ് നിശ്ചയിച്ചിരിക്കുന്നത്.
300 മുതൽ 500 ദിനാർ വരെ വാർഷിക ഫീസുള്ള സ്കൂളുകൾക്ക് 15 ശതമാനവും, 501 ദിനാറിന് മുകളിൽ ഫീസുള്ള വിദ്യാലയങ്ങൾക്ക് 10 ശതമാനവുമാണ് വർധനവ്. പുതുക്കിയ വാർഷിക നിരക്കുകൾ താഴെ നൽകുന്നു:
കെ.ജി വിഭാഗം: 391 ദിനാർ
1 മുതൽ 5 വരെ ക്ലാസുകൾ: 435 ദിനാർ
6 മുതൽ 8 വരെ ക്ലാസുകൾ: 500 ദിനാർ
9 മുതൽ 12 വരെ ക്ലാസുകൾ: 561 ദിനാർ
പത്തിലേറെ വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ സ്കൂളുകളിൽ ഫീസ് വർധന നടപ്പിലാക്കുന്നതെന്നാണ് സ്കൂൾ മാനേജ്മെന്റുകളുടെ വാദം. എന്നാൽ, ഗൾഫ് മേഖലയിൽ ജീവിതച്ചെലവുകൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ പെട്ടെന്നുണ്ടായ ഈ വലിയ വർധനവ് സാധാരണക്കാരായ പ്രവാസി രക്ഷിതാക്കളുടെ കുടുംബ ബഡ്ജറ്റുകളെ താളംതെറ്റിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
അതേസമയം, ഫീസ് വർധനവ് മൂലമുള്ള രക്ഷിതാക്കളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കർശനമായ ചില നിർദേശങ്ങളും അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്. സ്കൂളുകൾക്ക് അംഗീകൃത ഫീസിന് പുറമെ യാതൊരുവിധ അധിക തുകയും മറ്റ് പേരുകളിൽ ഈടാക്കാൻ അനുമതിയുണ്ടായിരിക്കില്ല. കൂടാതെ, വർധിപ്പിച്ച ഫീസ് തുക മൂന്ന് തവണകളായി (Installments) മാത്രമേ സ്വീകരിക്കാവൂ എന്നും ഫീസ് കുടിശ്ശിക വരുത്തിയെന്ന കാരണത്താൽ ഒരു വിദ്യാർഥിയെയും പഠനത്തിൽ നിന്നോ ക്ലാസുകളിൽ നിന്നോ തടയാൻ പാടില്ലെന്നും സ്കൂൾ അധികൃതർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
Story Summary: Indian schools in Kuwait have announced a tuition fee hike of 10% to 15% across all classes from KG to Plus Two, effective from June 5. While school managements state the hike comes after a decade, it has raised concerns among expatriate parents over the increasing financial burden.

