ചണ്ഡീഗഡ്: ബോളിവുഡ് ബിഗ് ബജറ്റ് ചിത്രം ‘ധുരന്ധർ’ (Dhurandhar) സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ സൈനി എസ്. ജോറേക്കെതിരെ (Saini S. Johray) ലൈംഗിക പീഡന പരാതിയിൽ കേസെടുത്ത് ചണ്ഡീഗഡ് പോലീസ് (Production designer Saini S Johray sexual assault case). ഔദ്യോഗിക ചർച്ചകൾക്കെന്ന വ്യാജേന ചണ്ഡീഗഡിലെ പ്രമുഖ താജ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായ യുവതിയുടെ പരാതിയിലാണ് സെക്ടർ-17 പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ലൈംഗിക പീഡന ശ്രമത്തിന് പുറമെ, ഹോട്ടൽ മുറിയിൽ അന്യായമായി തടഞ്ഞുവെച്ചതായും മദ്യത്തിൽ മാരക ലഹരിവസ്തുക്കൾ കലർത്തി നൽകിയതായും യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. ഡൽഹി സ്വദേശിയായ യുവതി 2025 സെപ്റ്റംബറിലാണ് ധുരന്ധർ സിനിമയുടെ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായി ജോലിയിൽ പ്രവേശിക്കുന്നത്. കോളേജ് അധ്യാപകൻ വഴി ബയോഡാറ്റ നൽകിയാണ് യുവതി സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം ചേരുന്നത്. താൻ ഡൽഹി കോളേജ് ഓഫ് ആർട്ടിലെ പൂർവ്വ വിദ്യാർത്ഥിയാണെന്നും സിനിമയിൽ നല്ലൊരു ഉപദേശകനായി (മെന്റർ) കൂടെയുണ്ടാകുമെന്നും പറഞ്ഞ് ജോറേ യുവതിയുടെ വിശ്വാസം പിടിച്ചുപറ്റിയിരുന്നു.
ഔദ്യോഗിക ചർച്ചകൾക്കാണെന്ന് വിശ്വസിപ്പിച്ച് 2025 സെപ്റ്റംബർ 10-ന് രാത്രിയാണ് ജോറേ യുവതിയെ താജ് ഹോട്ടലിലെ മുറിയിലേക്ക് വിളിക്കുന്നത്. മറ്റ് അണിയറപ്രവർത്തകർ ആരും തന്നെ അവിടെ എത്തിയിരുന്നില്ല. കൂടിക്കാഴ്ചയെക്കുറിച്ച് പുറത്താരോടും പറയരുതെന്ന് ഇയാൾ കർശന നിർദ്ദേശവും നൽകിയിരുന്നു.
രാത്രി എട്ടരയോടെ മുറിയിലെത്തിയ യുവതിയെ ജോറേ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചു. ഇത് കഴിച്ചതോടെ കഠിനമായ തലകറക്കം അനുഭവപ്പെട്ടു. തുടർന്ന് മുറിയിൽ നിന്ന് പോകാൻ അനുവദിക്കാതെ ഇയാൾ യുവതിയെ തടഞ്ഞുവെക്കുകയായിരുന്നു. നൃത്തം പഠിപ്പിക്കാനെന്ന വ്യാജേന ജോറേ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിക്കാൻ തുടങ്ങി. മദ്യം കഴിച്ച് അരമണിക്കൂറിനുള്ളിൽ ശാരീരിക അസ്വാസ്ഥ്യം കാരണം യുവതി പല തവണ ബാത്റൂമിൽ ഛർദിച്ചു. ഈ സമയത്തും ഇയാൾ അതിക്രമം തുടർന്നു. രാത്രി മുഴുവൻ ഹോട്ടൽ മുറിയിൽ നിൽക്കണമെന്ന് നിർബന്ധിച്ച ഇയാളുടെ പക്കൽ നിന്നും പിറ്റേ ദിവസം രാവിലെയാണ് യുവതി രക്ഷപ്പെട്ട് മടങ്ങിയത്.
സംഭവത്തിന് ശേഷം ഇയാൾ തനിക്കെതിരെ മറ്റ് വ്യാജ പരാതികൾ നൽകി മാനസികമായി വേട്ടയാടിയെന്നും യുവതി പോലീസിനോട് പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചണ്ഡീഗഡ് പോലീസ് അതീവ ഗൗരവമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കലും ലൈംഗികാതിക്രമ ശ്രമവും, അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലഹരിവസ്തുക്കൾ നൽകുക, അന്യായമായി തടഞ്ഞുവെക്കൽ (Wrongful Restraint) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മുംബൈ അന്ധേരി സ്വദേശിയായ സൈനി എസ്. ജോറേ അടുത്തിടെ ‘ധുരന്ധർ’ സിനിമയ്ക്കായി പാകിസ്ഥാനിലെ ല്യാരി ടൗണിന്റെ (Lyari Town) ഭീമാകാരമായ സെറ്റ് തായ്‌ലൻഡിൽ പുനർനിർമ്മിച്ച് സിനിമാ വ്യവസായത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നിലവിൽ പ്രതിക്ക് കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും ചണ്ഡീഗഡ് പോലീസ് അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്ന് സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
Story Summary: Chandigarh Police registered an FIR against ‘Dhurandhar’ movie production designer Saini S Johray for sexually assaulting and illegally detaining an assistant art director at Taj Hotel.

