വാഷിംഗ്ടൺ: യുഎസും ഇറാനും തമ്മിൽ നിലവിൽ തുടരുന്ന യുദ്ധത്തിൽ സമാധാന മധ്യസ്ഥനെന്ന നിലയിലുള്ള പാകിസ്താന്റെ വിശ്വാസ്യതയെയും പങ്കിനെയും വീണ്ടും ശക്തമായി ചോദ്യം ചെയ്ത് മുതിർന്ന യുഎസ് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനുള്ള ‘എബ്രഹാം ഉടമ്പടിയിൽ’ പാകിസ്താൻ ചേരില്ലെന്ന പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പഴയ അഭിമുഖ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ലിൻഡ്സെ ഗ്രഹാമിന്റെ രൂക്ഷവിമർശനം. പാകിസ്താന്റെ നിലപാട് അങ്ങേയറ്റം പ്രശ്നഭരിതമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.(US Senator Lindsey Graham Questions Pakistan Credibility As Mediator In Iran Conflict Over Abraham Accords)
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച പുതിയ ഇറാൻ സമാധാന കരാറിന്റെ ഭാഗമായി ബഹ്‌റൈൻ, ജോർദാൻ, തുർക്കി, സൗദി അറേബ്യ എന്നിവർക്കൊപ്പം പാകിസ്താനും എബ്രഹാം ഉടമ്പടിയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താൻ ഉടമ്പടിയിൽ ചേരുന്നത് ഇസ്ലാമാബാദിന് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കുന്ന ഖ്വാജ ആസിഫിന്റെ പഴയൊരു ടിവി അഭിമുഖം വൈറലായത്. പാകിസ്താന്റെ അടിസ്ഥാന പ്രത്യയശാസ്ത്രങ്ങൾക്ക് വിരുദ്ധമായതിനാൽ ഒരു ദിവസത്തേക്ക് പോലും വാക്ക് വിശ്വസിക്കാൻ കൊള്ളാത്തവരുമായി ചർച്ചയ്ക്കില്ലെന്നാണ് ഖ്വാജ ആസിഫ് അഭിമുഖത്തിൽ പറയുന്നത്.
ഈ വീഡിയോ ക്ലിപ്പ് ഒരു വർഷം പഴക്കമുള്ളതാണെങ്കിൽ പോലും പാകിസ്താന്റെ ഇസ്രായേൽ വിരോധം പ്രകടമാക്കുന്ന ഈ മനോഭാവത്തിൽ ഇപ്പോഴും മാറ്റമുണ്ടാകില്ലെന്ന് ഗ്രഹാം ആശങ്കപ്പെട്ടു. എബ്രഹാം ഉടമ്പടിയിൽ ചേരണമെന്ന പ്രസിഡന്റ് ട്രംപിന്റെ ആഹ്വാനത്തോട് പാകിസ്താൻ ഇപ്പോൾ കൃത്യമായ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമാധാന മധ്യസ്ഥനായ പാകിസ്താനെ തനിക്ക് ഒട്ടും വിശ്വാസമില്ലെന്ന് ലിൻഡ്സെ ഗ്രഹാം തുറന്നടിച്ചു. യുദ്ധത്തിനിടയിൽ ഇറാന്റെ സൈനിക വിമാനങ്ങൾക്കും ആസ്തികൾക്കും സംരക്ഷണം നൽകാൻ പാകിസ്താൻ തങ്ങളുടെ നൂർ ഖാൻ വ്യോമസേനാ താവളം ഉൾപ്പെടെയുള്ള സൈനിക കേന്ദ്രങ്ങൾ തുറന്നുനൽകിയതായി റിപ്പോർട്ടുകളുണ്ട്. ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അത് സമാധാന മധ്യസ്ഥനെന്ന നിലയിലുള്ള പാകിസ്താന്റെ ദൗത്യത്തിന് വിരുദ്ധമാണെന്നും, യുഎസിന് ഈ ചർച്ചകൾക്കായി മറ്റാരെയെങ്കിലും കണ്ടെത്തേണ്ടി വരുമെന്നും ഗ്രഹാം വ്യക്തമാക്കി. അതുകൊണ്ടാണ് ഈ സമാധാന ചർച്ചകൾ എങ്ങുമെത്താതെ നീണ്ടുപോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ഇസ്രായേലും അറബ്-മുസ്‌ലിം രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക, സുരക്ഷാ ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ 2020-ൽ ട്രംപിന്റെ നേതൃത്വത്തിൽ കൊണ്ടുവന്നതാണ് എബ്രഹാം ഉടമ്പടി. യുഎഇ, ബഹ്‌റൈൻ, മൊറോക്കോ, സുഡാൻ എന്നീ രാജ്യങ്ങൾ ഇതിനകം ഇതിൽ ഒപ്പുവെച്ചിട്ടുണ്ട്. നിലവിലെ യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിന്റെ പ്രധാന നിബന്ധനയായി മിഡിൽ ഈസ്റ്റിലെ പ്രമുഖ രാജ്യങ്ങളും പാകിസ്താനും ഈ ഉടമ്പടിയിൽ ഒപ്പുവെക്കണമെന്നത് ട്രംപ് നിർബന്ധമാക്കിയിരിക്കുകയാണ്. എന്നാൽ സ്വതന്ത്രവും പരമാധികാരവുമുള്ള ഒരു പലസ്തീൻ രാജ്യം യാഥാർത്ഥ്യമാകാതെ ഇസ്രായേലിനെ അംഗീകരിക്കില്ലെന്നതാണ് പാകിസ്താന്റെ ഔദ്യോഗിക നിലപാട്.
Story Summary
US Republican Senator Lindsey Graham has once again questioned Pakistan’s credibility as a mediator in the ongoing US-Iran conflict following viral remarks by Pakistan Defense Minister Khawaja Asif rejecting the Abraham Accords. Graham urged Islamabad to clarify its stance on US President Donald Trump’s mandate for peace mediators to formally recognize Israel.

