ഭോപ്പാൽ: ഭോപ്പാലിലെ കതാരാ ഹിൽസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുപ്പത്തിമൂന്നുകാരി ട്വിഷാ ശർമ്മയുടെ ഭർത്താവ് സമർത്ഥ് സിംഗ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പോലീസ് വൃത്തങ്ങൾ ( Twisha Sharma Case CBI Investigation). മരണത്തിന് ശേഷം ഒളിവിൽ പോയ അഭിഭാഷകനായ സമർത്ഥ്, ഒടുവിൽ മധ്യപ്രദേശ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചാണ് കഴിഞ്ഞ ദിവസം ജബൽപൂർ കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കണ്ടെത്താൻ പോലീസ് ആദ്യം പതിനായിരം രൂപയും പിന്നീട് അത് മുപ്പതിനായിരം രൂപയായും പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിലുള്ള ഇയാൾ, താൻ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലം ഉൾപ്പെടെയുള്ള നിർണ്ണായക ചോദ്യങ്ങളിൽ നിന്നും പോലീസിനോട് ഒഴിഞ്ഞുമാറുകയാണ്. കസ്റ്റഡിയിലുള്ള പ്രതിയുമായി പ്രത്യേക അന്വേഷണ സംഘം ഉടൻ തന്നെ കുറ്റകൃത്യം നടന്ന വീട്ടിൽ തെളിവെടുപ്പും ഡെമോയും നടത്തുമെന്നാണ് വിവരം.
കഴിഞ്ഞ ഡിസംബറിൽ വിവാഹിതയായ ട്വിഷാ ശർമ്മയെ മെയ് 12-നാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ആത്മഹത്യയെന്ന നിലയിലാണ് വാർത്തകൾ പുറത്തുവന്നതെങ്കിലും, ഭർത്താവിന്റെ വീട്ടിൽ നിന്നും നേരിട്ട മാനസിക പീഡനങ്ങളെക്കുറിച്ചും താൻ വലിയ കെണിയിൽ അകപ്പെട്ടിരിക്കുകയാണെന്നും അമ്മയ്ക്ക് അയച്ച ട്വിഷായുടെ വാട്സാപ്പ് സന്ദേശങ്ങൾ പുറത്തുവന്നതോടെ കേസ് പുതിയ തിരിവിലേക്ക് മാറുകയായിരുന്നു. ഈ കേസിൽ സുപ്രീം കോടതി സ്വമേധയാ (Suo Motu) കേസെടുക്കുകയും അന്വേഷണം നിഷ്പക്ഷമായിരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലുണ്ടായ താമസം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ അപാകതകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഇടപെടൽ. കേസിന്റെ അന്വേഷണം ഉടൻ തന്നെ സിബിഐ ഏറ്റെടുക്കുമെന്നും പ്രതിയെ സിബിഐ കസ്റ്റഡിയിൽ വിടുമെന്നും മധ്യപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കേസിനെ ബാധിക്കുന്ന തരത്തിലുള്ള മാധ്യമ വിചാരണകളിൽ നിന്നും സാക്ഷിമൊഴികൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന് സുപ്രീം കോടതി മാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Summary: Samarth Singh, the lawyer husband of 33-year-old Twisha Sharma who was found dead in Bhopal, is reportedly not cooperating with the Special Investigation Team (SIT) after surrendering in court. Following concerns over procedural lapses, the Supreme Court has intervened, and the Madhya Pradesh government has announced that the Central Bureau of Investigation (CBI) will immediately take over the probe. WhatsApp chats between Twisha and her mother prior to her death on May 12 revealed intense emotional distress and ongoing mental harassment in her marriage.

