ബഹ്‌റൈച്ച്: ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ ജനവാസ മേഖലയിലിറങ്ങി മൂന്ന് ഗ്രാമീണരെ പരിക്കേൽപ്പിച്ച പുള്ളിപ്പുലിയെ വനംവകുപ്പ് മയക്കുവെടി വെച്ചു പിടികൂടി. പിടികൂടിയ പ്രായപൂർത്തിയാകാത്ത പെൺ പുള്ളിപ്പുലിയെ പിന്നീട് സുരക്ഷിതമായി വനമേഖലയിലേക്ക് തുറന്നുവിട്ടതായി വനംവകുപ്പ് അധികൃതർ തിങ്കളാഴ്ച അറിയിച്ചു.(Leopard That Injured Three Villagers In UP Bahraich Tranquilised And Released Into Forest)
ബഹ്‌റൈച്ച് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ചകിയ റേഞ്ചിലെ മൗജിപൂർവ ഗ്രാമത്തിലാണ് ഞായറാഴ്ച രാവിലെ പുള്ളിപ്പുലിയിറങ്ങിയത്. പുലിയിറങ്ങിയ വാർത്ത പരന്നതോടെ വലിയ രീതിയിലുള്ള പരിഭ്രാന്തിയാണ് പ്രദേശത്ത് ഉണ്ടായത്. ജീവൻ രക്ഷിക്കാനായി നിരവധി ഗ്രാമീണർ വീടുകളുടെ മേൽക്കൂരകളിൽ അഭയം പ്രാപിച്ചു.
തുടക്കത്തിൽ ഗ്രാമത്തിനുള്ളിൽ പുള്ളിപ്പുലി ചുറ്റിത്തിരിയുന്നത് കണ്ടാണ് ജനങ്ങൾ ബഹളം വെച്ചതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സുന്ദരേഷ് പറഞ്ഞു. ജനങ്ങൾ ഭയന്നോടാൻ തുടങ്ങിയതോടെ പരിഭ്രാന്തനായ മൃഗവും ഗ്രാമത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും പരക്കം പായുകയായിരുന്നു. ഇതിനിടയിലാണ് മൂന്ന് പേർക്ക് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വനംവകുപ്പ് ഉദ്യോഗസ്ഥർ കൃത്യസമയത്ത് സ്ഥലത്തെത്തി നടത്തിയ ആസൂത്രിത നീക്കത്തിനൊടുവിലാണ് പുലിയെ മയക്കുവെടി വെക്കാൻ സാധിച്ചത്. ജനവാസ മേഖലയിൽ നിന്നും മാറ്റിയ പുലിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കാട്ടിലേക്ക് തിരിച്ചയച്ചത്.
Story Summary
A sub-adult female leopard that strayed into Moujipurwa village in UP’s Bahraich and injured three residents was successfully tranquilised by forest officials. The animal, which caused widespread panic on Sunday, was later safely released back into a dense forest area.

