തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തന്നെ നിയമിച്ചെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് വ്യക്തമാക്കി കെ.എസ്. ശബരീനാഥൻ. കഴിഞ്ഞ രണ്ട് ദിവസമായി തന്നെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ വസ്തുതയില്ലെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച വിശദീകരണ പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.(KS Sabarinadhan Clarification CM Political Secretary Rumors Facebook Post)
വാർത്തകൾ കണ്ട് ആശങ്കാകുലരായി ആയിരക്കണക്കിന് സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ് തന്നെ ഫോണിൽ വിളിക്കുന്നതെന്നും ഇത്തരമൊരു പദവിയെക്കുറിച്ച് പാർട്ടിയിലോ ഭരണനേതൃത്വത്തിലോ യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. തുടക്കത്തിൽ സോഷ്യൽ മീഡിയയിൽ മാത്രം പ്രചരിച്ച വാർത്തയായതിനാൽ ഫേസ്ബുക്കിലൂടെ ഒരു ഔദ്യോഗിക വിശദീകരണം നൽകേണ്ടതില്ലെന്നാണ് കരുതിയിരുന്നതെന്ന് ശബരീനാഥൻ പറഞ്ഞു.
എന്നാൽ, നിർഭാഗ്യവശാൽ ഒരു പ്രമുഖ ദേശീയമാധ്യമം ഈ വാർത്ത പത്രത്തിൽ പ്രിന്റ് ചെയ്ത് റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ ഈ വ്യാജ പ്രചാരണം സത്യമാണെന്ന് വിശ്വസിക്കുന്ന അവസ്ഥയുണ്ടായി. അതിനാലാണ് ഇപ്പോൾ പരസ്യമായി കാര്യങ്ങൾ വിശദീകരിക്കുന്നത്, അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. താൻ ഒരിക്കലും പദവികൾ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ആളല്ലെന്ന് അഭിമാനത്തോടെ പറയാൻ കഴിയുമെന്നും നിലവിൽ പാർട്ടി ഏൽപ്പിച്ചിട്ടുള്ള ഉത്തരവാദിത്തങ്ങൾ കൃത്യമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും ശബരീനാഥൻ വ്യക്തമാക്കി. ബാക്കി കാര്യങ്ങൾ കോൺഗ്രസ് നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Congress leader K.S. Sabarinadhan clarified that rumors regarding his appointment as the Political Secretary to Chief Minister V.D. Satheesan are completely baseless. Taking to Facebook, he noted that while he initially ignored social media gossip, he was forced to issue a statement after a national daily printed the report, causing widespread confusion.

