കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത മുഖ്യമന്ത്രിയെ നേരിട്ട് കാണാനൊരുങ്ങുന്നു (Kozhikode Medical College ICU case). കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കും സംഘടനകൾക്കും എതിരെയുള്ള അന്വേഷണം പാതിവഴിയിൽ നിലച്ച പശ്ചാത്തലത്തിലാണ് അതിജീവിതയുടെ ഈ നീക്കം.
കഴിഞ്ഞ ഭരണകാലത്ത് കേസ് അട്ടിമറിക്കാൻ വൻ നീക്കങ്ങൾ നടന്നിരുന്നതായും, അന്ന് തനിക്കൊപ്പം നിന്ന പ്രതിപക്ഷം ഇന്ന് ഭരണപക്ഷത്ത് എത്തിയ സാഹചര്യത്തിൽ കേസിൽ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അതിജീവിത വ്യക്തമാക്കുന്നു. കേസ് അട്ടിമറിക്കാൻ മുൻകൈ എടുത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് ആക്ഷൻ കമ്മിറ്റിയുടെയും പ്രതീക്ഷ.
2023 മാർച്ച് 18-നാണ് കേരളത്തെ നടുക്കിയ ഈ സംഭവം ഉണ്ടായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് അബോധാവസ്ഥയിൽ കിടക്കുകയായിരുന്ന യുവതിയെ ആശുപത്രി ജീവനക്കാരനായ പ്രതി പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് പ്രതിയെ രക്ഷിക്കാൻ ഭരണാനുകൂല സർവീസ് സംഘടനകൾ ഉൾപ്പെടെ വൻ സ്വാധീനം ചെലുത്തിയിരുന്നു. എന്നാൽ അതിജീവിതയുടെ ശക്തമായ പോരാട്ടത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ ഒടുവിൽ ആരോഗ്യവകുപ്പിന് നടപടിയെടുക്കേണ്ടി വന്നു. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ആഭ്യന്തര കള്ളിക്കളികൾ പുറത്തുകൊണ്ടുവരാൻ പുനരന്വേഷണം അനിവാര്യമാണെന്നാണ് അതിജീവിതയുടെ നിലപാട്.
Story Summary: The survivor of the Kozhikode Medical College ICU sexual assault case has decided to meet the Chief Minister to demand a re-investigation. She seeks action against those who allegedly tried to derail the probe during the previous administration’s tenure.

