ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി (NEET-UG) എഴുതുന്നതിന് പരമാവധി പ്രായപരിധി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ നീക്കം (NEET UG age limit criteria). ഇതോടൊപ്പം പരീക്ഷാർത്ഥികൾക്ക് പരീക്ഷ എഴുതാൻ നൽകുന്ന അവസരങ്ങളുടെ (Attempts) എണ്ണവും വെട്ടിച്ചുരുക്കും. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിന് ശേഷമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഈ നീക്കം പുറത്തുവന്നത്. ആരോഗ്യ മന്ത്രാലയവുമായി നടത്തുന്ന വിശദമായ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും പ്രായപരിധി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുക.
നിലവിൽ നീറ്റ്-യുജി പരീക്ഷ എഴുതുന്നതിന് പരമാവധി പ്രായപരിതിയോ എഴുതാവുന്ന തവണകളുടെ എണ്ണത്തിലോ യാതൊരു നിയന്ത്രണവുമില്ല. പരീക്ഷ എഴുതാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 17 വയസ്സായിരിക്കണം എന്നത് മാത്രമാണ് നിലവിലെ ഒരേയൊരു യോഗ്യതാ മാനദണ്ഡം. ഇതിലാണ് ഇപ്പോൾ വലിയ മാറ്റത്തിന് സർക്കാർ ഒരുങ്ങുന്നത്.
നീറ്റ് പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാൻ രൂപീകരിച്ച രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്.
നീറ്റ്-യുജി പരീക്ഷ അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് (CBT) മാറും. കഴിഞ്ഞ മെയ് 15-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് മാറുന്നതിനൊപ്പം പ്രായപരിധി നിശ്ചയിക്കൽ, ഒന്നിലധികം സെഷനുകളായും ഘട്ടങ്ങളായും പരീക്ഷ നടത്തുക എന്നീ മൂന്ന് പരിഷ്കാരങ്ങൾ ദീർഘകാല നടപടികളായി പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പാർലമെന്ററി സമിതി യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കടുത്ത തർക്കങ്ങൾ ഉടലെടുത്തു. പരീക്ഷയുമായി ബന്ധപ്പെട്ട് ‘ചോർച്ച’ (Leakage) എന്ന വാക്ക് ഉപയോഗിക്കുന്നതിനെ ബി.ജെ.പി എം.പിമാർ ശക്തമായി എതിർത്തു. യോഗ നടപടികളിലും മൂന്ന് ദിവസം മുൻപ് അംഗങ്ങൾക്ക് വിതരണം ചെയ്ത ഔദ്യോഗിക അജണ്ടയിലും ഈ വാക്ക് ഉൾപ്പെടുത്തിയതിനെ അവർ ചോദ്യം ചെയ്തു. എന്നാൽ ഇതിനെ പ്രതിപക്ഷാംഗങ്ങൾ ശക്തമായി പ്രതിരോധിച്ചു.
കോൺഗ്രസ് എം.പി ദിഗ്‌വിജയ് സിംഗ് അധ്യക്ഷനായ ഈ 31 അംഗ സമിതിയിൽ 17 ബി.ജെ.പി അംഗങ്ങളും, നാല് കോൺഗ്രസ് അംഗങ്ങളും, മൂന്ന് സമാജ്‌വാദി പാർട്ടി അംഗങ്ങളും, രണ്ട് തൃണമൂൽ കോൺഗ്രസ് അംഗങ്ങളും, ഡി.എം.കെ, എൻ.സി.പി (ശരദ് പവാർ) എന്നിവരിൽ നിന്ന് ഓരോ അംഗം വീതവുമുണ്ട്. വരും ദിവസങ്ങളിൽ നീറ്റ് പരീക്ഷാ പരിഷ്കരണങ്ങൾ സംബന്ധിച്ച കൂടുതൽ ഔദ്യോഗിക വിജ്ഞാപനങ്ങൾ പുറത്തുവരുമെന്നാണ് സൂചന.
Story Summary (English): The Central Government is planning to introduce an upper age limit and restrict the number of attempts for the NEET-UG medical entrance examination. The move follows a Parliamentary Standing Committee meeting. Along with these limits, NEET-UG will transition into a Computer-Based Test (CBT) from next year, as announced by Education Minister Dharmendra Pradhan on May 15, aligning with the Radhakrishnan Committee’s recommendations. Meanwhile, the 31-member parliamentary panel, chaired by Congress MP Digvijaya Singh, witnessed heated debates as BJP MPs objected to the use of the word ‘leakage’ in the official agenda notes, which opposition members strongly opposed.

