ഭോപ്പാൽ: ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെടുകയും രാജ്യവ്യാപകമായി സ്ത്രീധന പീഡനക്കേസുകൾക്ക് എതിരെ കടുത്ത പ്രതിഷേധത്തിന് കാരണമാകുകയും ചെയ്ത നോയിഡ സ്വദേശിനി ത്വിഷ ശർമ്മയുടെ വിവാഹ വിഡിയോ സോഷ്യൽ മീഡിയയിൽ നോമ്പരമാകുന്നു ( Twisha Sharma Death). മാസങ്ങൾക്ക് മുൻപ് ചിത്രീകരിച്ച ആറ് മിനിറ്റോളം ദൈർഘ്യമുള്ള ടീസർ വിഡിയോയിൽ, ഇവരുടെ ജീവിതം പിന്നീട് ഇത്രയും വലിയൊരു ദുരന്തത്തിലേക്ക് വഴിമാറുമെന്നതിന്റെ യാതൊരു സൂചനകളുമില്ല. ബന്ധുക്കളും സുഹൃത്തുക്കളും വധൂവരന്മാരെക്കുറിച്ച് തമാശകൾ പറയുന്നതും ഇരുവരും ഒന്നിച്ച് ചിരിക്കുന്നതുമായ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
വിഡിയോയിൽ ത്വിഷയുടെ ഭർത്താവ് സമർത്ഥ് സിംഗ് പറയുന്ന ഒരു വാചകം ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. “പരസ്പരം അല്പം വിദ്വേഷം ഉണ്ടാകുമ്പോൾ മാത്രമേ പ്രണയത്തെ കൂടുതൽ വിലമതിക്കാൻ സാധിക്കൂ; ഒരു ഘട്ടത്തിൽ ഞങ്ങൾ കടുത്ത ശത്രുക്കളായിരുന്നു,” എന്നാണ് സമർത്ഥ് വിഡിയോയിൽ പറയുന്നത്. കൂടാതെ, “കോടതിയിൽ സമർത്ഥ് വക്കീലാണെങ്കിലും വീട്ടിൽ ത്വിഷയായിരിക്കും ജഡ്ജി” എന്ന് ഒരു ബന്ധു തമാശയായി പറയുന്നതും വിഡിയോയിലുണ്ട്. എന്നാൽ ഈ തമാശകളെല്ലാം വെറുതെയാക്കിക്കൊണ്ട്, സമർത്ഥിന്റെ അമ്മയും വിരമിച്ച ജഡ്ജിയുമായ ഗിരിബാല സിംഗും കുടുംബവും ത്വിഷയുടെ വ്യക്തിത്വത്തെയും വളർത്തലിനെയും ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്.
സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് കുടുംബം
ത്വിഷയുടെ മരണത്തിന് പിന്നാലെ ഭർതൃവീട്ടുകാർക്ക് എതിരെ സ്ത്രീധന പീഡനത്തിന് പോലീസ് കേസെടുത്തിരുന്നു. എന്നാൽ ത്വിഷയ്ക്ക് മാനസികപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരം ഗർഭച്ഛിദ്രം നടത്തിയിട്ടുണ്ടെന്നുമാണ് ഇപ്പോൾ ഭർതൃവീട്ടുകാർ ആരോപിക്കുന്നത്. സമർത്ഥ് സിംഗിന്റെ സ്വാധീനമുള്ള കുടുംബം പോലീസ് അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ത്വിഷയുടെ കുടുംബം ആരോപിച്ചു.
കേസിലെ പ്രതിയായ മുൻ ജഡ്ജി ഗിരിബാല സിംഗിന് കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തെ മധ്യപ്രദേശ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്നും ത്വിഷയുടെ സഹോദരൻ ആശിഷ് ശർമ്മ വ്യക്തമാക്കി. കേസിന് ആസ്പദമായ നിർണ്ണായക സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് കൃത്യമായി ഉപയോഗിച്ചില്ലെന്നും, അവയെല്ലാം പ്രതികളുടെ പക്കലാണുള്ളതെന്നും കുടുംബം കുറ്റപ്പെടുത്തി. നീതി വൈകിയാൽ ഈ സംഭവം ജനങ്ങളുടെ ഓർമ്മയിൽ നിന്ന് മാഞ്ഞുപോകുമെന്ന ആശങ്കയും അവർ പങ്കുവെച്ചു. രണ്ട് കുടുംബങ്ങളും തമ്മിലുള്ള സന്തോഷകരമായ ഏക ഓർമ്മയായി ആ വിവാഹ വിഡിയോ ഇപ്പോൾ അവശേഷിക്കുകയാണ്.
Summary: A six-minute wedding teaser video of Noida resident Twisha Sharma and her Bhopal-based husband, Samarth Singh, has gained widespread attention following her tragic dowry-related death. In the video, Samarth ironically remarks, “We were sworn enemies at one point,” amid lighthearted jokes from relatives, including one stating Twisha would be the “judge” at home—a grim contrast to his mother, Giribala Singh, who is a retired judge and an accused in the case.

