കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി റിജിൽ മാക്കുറ്റി. എന്നാൽ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ പാർട്ടിയിൽ യാതൊരുവിധ കലഹത്തിനും താൻ മുതിർന്നിട്ടില്ലെന്നും അവസരങ്ങൾ ഇന്നല്ലെങ്കിൽ നാളെ വരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. (Rijil Makkutty Facebook Post On Assembly Election Seat Denial And UDF Government)
കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച്, തല്ലുകൊണ്ട്, ജയിലിൽ പോയി എല്ലാം നഷ്ടപ്പെട്ട നൂറുകണക്കിന് നേതാക്കന്മാർ ഈ പാർട്ടിയിലുണ്ടെന്നും അവരുടെ ത്യാഗത്തിന്റെ ഫലമാണ് ഇപ്പോൾ യു.ഡി.എഫിന് ലഭിച്ച മഹാഭൂരിപക്ഷമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ പുതിയ അധികാരകേന്ദ്രങ്ങൾ കടന്നുവരുമ്പോൾ അങ്ങനെയുള്ളവരെല്ലാം സ്വയം കർട്ടന് പിന്നിലേക്ക് മാറ്റപ്പെടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പത്ത് വർഷക്കാലം പാർട്ടി പ്രതിപക്ഷത്തിരുന്നപ്പോൾ മഷിയിട്ട് നോക്കിയാൽ കാണാത്തവർ ഇപ്പോൾ ഭരണത്തെ നിയന്ത്രിക്കാൻ മുന്നിൽ നിൽക്കുന്നത് കാണേണ്ടി വരുന്നുണ്ടെന്നും റിജിൽ തുറന്നടിച്ചു.
അഡ്വ. ഒ.ജെ. ജനീഷിനൊപ്പം മുതിർന്ന നേതാവ് എ.കെ. ആന്റണിയെ സന്ദർശിച്ചപ്പോഴുണ്ടായ അനുഭവവും റിജിൽ പങ്കുവെച്ചു. ഇത്തവണ റിജിൽ നിയമസഭയിൽ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു എന്ന് എ.കെ. ആന്റണി പറഞ്ഞത് തനിക്ക് വലിയൊരു അംഗീകാരമാണെന്ന് അദ്ദേഹം കുറിച്ചു. 20 വർഷമായി എൽ.ഡി.എഫ് മാത്രം ജയിച്ചിരുന്ന ആദികടലായി ഡിവിഷനിൽ തനിക്ക് അവസരം നൽകിയപ്പോൾ കണ്ണൂർ കോർപ്പറേഷനിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി താൻ ജയിച്ചുകയറിയത്. ഇപ്പോൾ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കാൻ അവസരം ലഭിച്ചുവെന്നും എന്നാൽ പാർട്ടിയിൽ ഒന്നുമാകാതെ കടന്നുപോയ ആയിരങ്ങളുണ്ടെന്നും പറഞ്ഞാണ് റിജിൽ മാക്കുറ്റി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Story Summary
Congress leader Rijil Makkutty expressed his desire to have contested the recent assembly elections but stated he would not create any unrest within the party for being denied a seat. In a suggestive Facebook post, he criticized the sudden emergence of certain individuals controlling the new UDF administration who were nowhere to be seen during the party’s ten years in the opposition.

