ലഖ്‌നൗ: ഉത്തർപ്രദേശിൽ വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ ഇരുപത്തിരണ്ടുകാരിയായ യുവതിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി (Lucknow woman murder case0. ലഖ്‌നൗവിലെ സുശാന്ത് ഗോൾഫ് സിറ്റിയിലെ വിജനമായ വനമേഖലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മുൻ കാമുകനായ ബീഹാർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ലഖ്‌നൗവിലെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജീവനക്കാരിയായിരുന്ന ശിവാനി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
മേയ് 14-നായിരുന്നു പ്രകാശ് എന്ന യുവാവുമായി ശിവാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുന്നതിനിടയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഒരു ദിവസവേതന തൊഴിലാളിയായ പിതാവിന്റെയും വീട്ടുജോലിക്കാരിയായ അമ്മയുടെയും മകളാണ് ശിവാനി.
ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ഓഫീസിലെ ആവശ്യങ്ങൾക്കായി എന്ന് പറഞ്ഞാണ് ശിവാനി വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ രാത്രി വൈകിയിട്ടും മകൾ തിരികെ എത്താതിരുന്നതിനെ തുടർന്ന് ആശങ്കാകുലരായ കുടുംബാംഗങ്ങൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതിനിടയിലാണ് സുശാന്ത് ഗോൾഫ് സിറ്റിയിലെ കാട്ടിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്ന വിവരം പൊലീസ് അറിയുന്നത്. തുടർന്ന് പൊലീസ് കാണിച്ച ചിത്രങ്ങളിൽ നിന്നും അമ്മയാണ് മൃതദേഹം ശിവാനിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
കേസ് അന്വേഷിക്കുന്നതിനായി പൊലീസ് നാല് പ്രത്യേക സംഘങ്ങൾ രൂപീകരിക്കുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഇലക്ട്രോണിക് നിരീക്ഷണ ഡാറ്റയും വിശദമായി പരിശോധിക്കുകയും ചെയ്തു. ഈ അന്വേഷണത്തിനൊടുവിലാണ് ലഖ്‌നൗവിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ബീഹാർ ചപ്ര സ്വദേശിയായ പ്രേം കുമാർ മാഞ്ചി (23) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
തനിക്ക് ശിവാനിയെ കഴിഞ്ഞ ഏഴെട്ട് വർഷങ്ങളായി അറിയാമായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. എന്നാൽ കഴിഞ്ഞ ആറുമാസമായി ശിവാനിക്ക് അവളുടെ ഓഫീസിലെ സഹപ്രവർത്തകനായ മനീഷ് എന്നയാളുമായി ഉണ്ടായിരുന്ന സൌഹൃദം പ്രേമിനെ അസ്വസ്ഥനാക്കിയിരുന്നു. ശിവാനിയുടെ ഫോണിൽ ഇരുവരുടെയും ചിത്രങ്ങൾ കണ്ടതോടെ പ്രതി കടുത്ത ദേഷ്യത്തിലായി. ശിവാനിയുടെ വിവാഹനിശ്ചയത്തിൽ തനിക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ മനീഷുമായുള്ള അവളുടെ അടുപ്പം സഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്നുമാണ് പ്രതി പൊലീസിന് നൽകിയിട്ടുള്ള മൊഴി. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി.
Story Summary (English): A 22-year-old woman named Shivani, employed at a real estate firm, was brutally murdered by her former boyfriend just four days after her engagement in Lucknow, Uttar Pradesh. Her body was recovered from a secluded forest area in Sushant Golf City after her family filed a missing complaint. Police formed four special teams and arrested the suspect, Prem Kumar Manjhi (23), a delivery agent from Bihar, using CCTV and electronic surveillance. During interrogation, the accused confessed to the crime, stating that while he didn’t object to her engagement, he was enraged by her close friendship with a male colleague.

