വാഷിങ്ടൺ: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ തങ്ങളുടെ പൗരന്മാർക്ക് കർശന യാത്രാവിലക്കേർപ്പെടുത്തി യുഎസ് ഭരണകൂടം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സൗത്ത് സുഡാൻ, ഉഗാണ്ട എന്നീ രാജ്യങ്ങളിലേക്ക് അമേരിക്കൻ പൗരന്മാർ യാതൊരു കാരണവശാലും പോകരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകി.(US Issues Travel Advisory For African Countries Amid Ebola Outbreak 2026)
ഈ മൂന്ന് രാജ്യങ്ങൾക്കും ഏറ്റവും ഉയർന്ന ‘ലെവൽ 4’ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഇതോടൊപ്പം അയൽരാജ്യമായ റുവാണ്ടയിലേക്ക് അത്യാവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യുക എന്ന് വ്യക്തമാക്കി ‘ലെവൽ 3’ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സൗത്ത് സുഡാനിലേക്ക് പോകുന്നവർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
സൗത്ത് സുഡാനിലെ ആരോഗ്യ സംവിധാനങ്ങൾ അതീവ പരിമിതമാണ്. അടിയന്തര ശസ്ത്രക്രിയകൾക്കോ പതിവ് പരിശോധനകൾക്കോ ഉള്ള കൃത്യമായ സൗകര്യങ്ങൾ അവിടെ ലഭ്യമായേക്കില്ല. ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ പോലും മെഡിക്കൽ ഇവാക്യുവേഷൻ ആവശ്യമായി വരാം. ഇതിനുള്ള മുഴുവൻ ചെലവും യാത്രക്കാർ തന്നെ വഹിക്കേണ്ടി വരും. അതിനാൽ അധിക മെഡിക്കൽ ഇൻഷുറൻസ് എടുക്കുന്നവർ ചികിത്സാ രേഖകളും ബില്ലുകളും കൃത്യമായി സൂക്ഷിക്കേണ്ടതാണ്, എന്നാണ് അമേരിക്ക നൽകുന്ന മുന്നറിയിപ്പ്.
അതേസമയം കോംഗോയിലും ഉഗാണ്ടയിലും എബോള വ്യാപനം രൂക്ഷമായതിനെ തുടർന്ന് ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിലാണ് നിലവിൽ രോഗബാധ ഏറ്റവും കൂടുതൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടെ രോഗം ബാധിച്ച് 131 പേർ മരണപ്പെടുകയും 513-ഓളം പേർക്ക് രോഗബാധ സംശയിക്കുകയും ചെയ്യുന്നുണ്ട്. ഇതുവരെ പ്രതിരോധ വാക്സിനോ കൃത്യമായ മരുന്നുകളോ കണ്ടുപിടിച്ചിട്ടില്ലാത്ത എബോളയുടെ അപൂർവ്വ വകഭേദമായ ‘ബുണ്ടിബുഗ്യോ’ വൈറസാണ് ഇപ്പോൾ പടർന്നുപിടിക്കുന്നത് എന്നതാണ് ആരോഗ്യരംഗത്തെ ആശങ്കപ്പെടുത്തുന്നത്.
വന്യമൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അതീവ മാരകമായ രോഗമാണ് എബോള. രോഗബാധിതരായ വ്യക്തികളുടെ രക്തം, ഛർദ്ദി, മറ്റ് ശാരീരിക സ്രവങ്ങൾ എന്നിവയിലൂടെയും, ഇവ പുരണ്ട വസ്ത്രങ്ങൾ, വിരിപ്പുകൾ എന്നിവയിലൂടെയുമാണ് ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിൽ വിരളമായി മാത്രമേ ഇത് കാണാറുള്ളൂ എങ്കിലും ബാധിച്ചാൽ മരണസാധ്യത വളരെ കൂടുതലാണ്. കടുത്ത പനി, ഛർദ്ദി, വയറിളക്കം, പേശിവേദന, ചില ഘട്ടങ്ങളിൽ ആന്തരികവും ബാഹ്യവുമായ രക്തസ്രാവം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
Story Summary
The United States has issued a Level 4 travel advisory for the Democratic Republic of the Congo, South Sudan, and Uganda following a deadly outbreak of the rare Bundibugyo Ebola variant. The World Health Organization has declared the outbreak a global health emergency after 131 deaths were reported in the region.

