തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ജനപ്രിയ ഗ്യാരന്റിയായ കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി നാളെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. പദ്ധതി ജൂൺ 15ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രഖ്യാപിച്ചെങ്കിലും, ഏതൊക്കെ വിഭാഗം ബസുകളിലാണ് ആനുകൂല്യം ലഭിക്കുക, ദൂരപരിധി എത്രയായിരിക്കും തുടങ്ങിയ സാങ്കേതിക കാര്യങ്ങളിൽ നാളത്തെ യോഗത്തോടെ അന്തിമ തീരുമാനമുണ്ടാകും.(KSRTC free travel, Transport Minister Convenes High Level Meeting )
നിലവിലെ ആലോചനകൾ പ്രകാരം ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകൾക്ക് പുറമെ ഫാസ്റ്റ് പാസഞ്ചർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജില്ല വിട്ടുള്ള യാത്രകൾക്കും ഇളവ് നൽകണമോ, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ഇത് ബാധകമാക്കണമോ എന്ന കാര്യത്തിലും നാളത്തെ യോഗം വ്യക്തത വരുത്തും.
അയൽസംസ്ഥാനങ്ങളായ കർണാടകയിൽ എസി, സ്ലീപ്പർ ബസുകൾക്ക് ഇളവില്ലാത്ത രീതിയിലും തമിഴ്‌നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രം സൗജന്യമുള്ള രീതിയിലുമാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. കേരളത്തിൽ പ്രതിദിനം ശരാശരി 12 ലക്ഷത്തോളം സ്ത്രീ യാത്രക്കാർ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഫാസ്റ്റ് പാസഞ്ചർ വരെയുള്ള ബസുകളിൽ സൗജന്യയാത്ര അനുവദിക്കുകയാണെങ്കിൽ, ഇതിലൂടെ ഉണ്ടാകുന്ന വരുമാനനഷ്ടം നികത്തുന്നത് എങ്ങനെയാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് സി പി എം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ആദ്യ മന്ത്രിസഭാ യോഗത്തിലെ പ്രഖ്യാപനം സ്ത്രീ വോട്ടർമാർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തുന്നതിനെതിരെ സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ കടുത്ത പ്രതിഷേധത്തിലാണ്. സ്ത്രീ യാത്രക്കാർ പൂർണ്ണമായും കെ.എസ്.ആർ.ടി.സി ബസുകളിലേക്ക് മാറിയാൽ തങ്ങളുടെ വരുമാനം കുത്തനെ ഇടിയുമെന്നും അവർ ആശങ്കപ്പെടുന്നു.
Story Summary
The UDF government has called a high-level official meeting to finalize the operational guidelines for the free KSRTC bus travel scheme for women, with proposals under consideration to extend the benefit up to Fast Passenger buses. While women are highly enthusiastic about the move, the CPM questioned its financial feasibility due to an estimated monthly subsidy burden of ₹60 crore, and the transport minister has promised talks with private bus owners who fear a total collapse of their business.

