തിരുവനന്തപുരം: സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടാം ദിവസത്തിലേക്ക് കടന്നിട്ടും മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയാക്കാനാകാതെ യു.ഡി.എഫ് സർക്കാർ കടുത്ത പ്രതിസന്ധിയിൽ. വി. ഡി. സതീശൻ മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകളെല്ലാം മുന്നോക്ക വിഭാഗങ്ങളിലെ നേതാക്കൾക്ക് വീതംവെച്ചു എന്ന ഗുരുതരമായ ആക്ഷേപം ഇതിനകം മുന്നണിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. ഇതിന് പുറമെ, കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകളും ഘടകകക്ഷികളുടെ കടുത്ത സമ്മർദ്ദങ്ങളും വകുപ്പ് പ്രഖ്യാപനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം നീളാൻ കാരണമാകുന്നു.(Udf Portfolio Allocations Delayed On Second Day Amid AP Anil Kumar Dissatisfaction And Latin Church Protest Against Iuml)
മന്ത്രിസഭയിൽ എ. പി. അനിൽകുമാറിന് പ്രധാന വകുപ്പുകൾ നൽകാത്തതിൽ പ്രതിഷേധമുണ്ട്. വിമുഖത പ്രകടിപ്പിച്ച കെ. മുരളീധരന് ഒടുവിൽ ആരോഗ്യ വകുപ്പ് നൽകാൻ ധാരണയായതാണ് കാരണം. നിലവിൽ അനിൽകുമാറിനായി നീക്കിവെച്ചിരിക്കുന്ന വൈദ്യുതി വകുപ്പിന് പുറമെ, കായികവും പാർലമെന്ററികാര്യവും കൂടി നൽകി അദ്ദേഹത്തെ അനുനയിപ്പിക്കാനാണ് നീക്കം.
മറ്റൊരു വശത്ത്, മുഖ്യമന്ത്രി വി. ഡി. സതീശൻ കൈവശം വെച്ചിരിക്കുന്ന സുപ്രധാന വകുപ്പുകളിലൊന്നായ തുറമുഖ വകുപ്പ് മറ്റ് കോൺഗ്രസ് മന്ത്രിമാർക്ക് വിട്ടുനൽകണമെന്ന ആവശ്യത്തിൽ കെ. സി. വേണുഗോപാൽ പക്ഷം ഉറച്ചുനിൽക്കുന്നു. അതേസമയം, മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അമർഷമുള്ള മാണി സി. കാപ്പൻ, പകരം രണ്ടര വർഷത്തേക്ക് മുന്നണിയിലെ മറ്റൊരു പ്രധാന പദവി വേണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്.
സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ തന്നെ വകുപ്പുകൾ പ്രഖ്യാപിക്കുമെന്നായിരുന്നു ഉറപ്പ്. എന്നാൽ ഉൾപ്പാർട്ടി തർക്കമാണ് നിലവിൽ ഏറ്റവും വലിയ തലവേദനയായിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുകൊടുക്കാൻ തയ്യാറായ മുസ്ലിം ലീഗ്, പകരം തങ്ങൾക്ക് ‘ഫിഷറീസ് വകുപ്പ്’ വേണമെന്ന ഡിമാൻഡ് മുന്നോട്ടുവെച്ചു. ഇതിനെതിരെ ലത്തീൻ കത്തോലിക്കാ സഭ പരസ്യമായി രംഗത്തെത്തി. വകുപ്പുകളിൽ ചില തർക്കങ്ങളുണ്ടെന്ന് സമ്മതിച്ച മന്ത്രി കെ. മുരളീധരൻ, ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയാകുമ്പോൾ കോൺഗ്രസിനുള്ളിൽ ചില വകുപ്പുകളുടെ റീ-അറേഞ്ച്മെന്റുകൾ നടത്തേണ്ടി വരുമെന്ന് വ്യക്തമാക്കി. തർക്കങ്ങൾ ഇന്നത്തോടെ പരിഹരിച്ച് വൈകുന്നേരത്തിനുള്ളിൽ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കാനാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ തീവ്രശ്രമം.
Story Summary
On the second day of the UDF government, portfolio allocation remains stalled due to internal rifts over alleged forward-caste dominance and resistance from senior minister A P Anil Kumar regarding K Muraleedharan’s Health portfolio. The gridlock worsens as IUML’s demand for the Fisheries department faces stiff opposition from the Latin Catholic Church, while the K C Venugopal faction pressures CM V D Satheesan to surrender the Ports department.

