ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെയുണ്ടായ വാർത്താസമ്മേളന വിവാദത്തിലും മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആഗോള ചർച്ചകളിലും കടുത്ത പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ലെന്ന പ്രചാരണം പൂർണ്ണമായും കെട്ടുകഥയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.(MEA Clarifies On Media Freedom In India Following Rahul Gandhi Criticism Over PM Modi Norway Press Meet)
വസ്തുതകൾ മനസ്സിലാക്കാതെ ചില അന്താരാഷ്ട്ര എൻ.ജി.ഒകൾ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ മാത്രമാണ് ചിലർ ശരിയെന്ന് ധരിച്ചുവെച്ചിരിക്കുന്നത്. ഇന്ത്യയിൽ നൂറുകണക്കിന് മാധ്യമ സ്ഥാപനങ്ങൾ യാതൊരുവിധ തടസ്സങ്ങളുമില്ലാതെ പൂർണ്ണ സ്വാതന്ത്ര്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. നോർവേയിലെ സംയുക്ത പ്രസ്താവനയ്ക്ക് ശേഷം മാധ്യമപ്രവർത്തകർ ഈ വിഷയം ശക്തമായി ഉന്നയിച്ചപ്പോഴാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
വോട്ട് രേഖപ്പെടുത്തി ജനാധിപത്യപരമായി ഭരണകൂടങ്ങളെ മാറ്റാനുള്ള ജനങ്ങളുടെ അവകാശമാണ് ഏറ്റവും വലിയ മനുഷ്യാവകാശമെന്ന് വിദേശകാര്യ സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ് പ്രതികരിച്ചു. നോർവേയിൽ നടന്നത് ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളുടെ സംയുക്ത പ്രസ്താവന മാത്രമായിരുന്നുവെന്നും അവിടെ മാധ്യമങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള മുൻകൂർ അനുമതി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നോർവേയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മടങ്ങിയതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഒളിച്ചുവെക്കാൻ ഒന്നുമില്ലെങ്കിൽ മാധ്യമങ്ങളെ ഭയപ്പെടേണ്ട കാര്യമില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വിദേശമണ്ണിൽ വെച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്ന് ഇത്തരത്തിൽ ഒളിച്ചോടുന്നത് ലോകത്തിന് എന്ത് സന്ദേശമാണ് നൽകുകയെന്നും അദ്ദേഹം ചോദിച്ചു.
Story Summary
The Ministry of External Affairs dismissed global reports of restricted media freedom in India as a myth created by uninformed NGOs. This clarification came after opposition leader Rahul Gandhi criticized PM Narendra Modi for bypassing media questions during his Norway visit, amid rising concerns shared by the Dutch Prime Minister regarding minority rights.

