ചെന്നൈ: തമിഴ്‌നാട്ടിൽ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ആശ്രയകേന്ദ്രമായ ‘അമ്മ കാന്റീനുകൾ’ (Chief Minister Vijay Amma Canteen upgrade) നവീകരിക്കാനും കൂടുതൽ ആധുനികവത്കരിക്കാനും നിർദേശം നൽകി മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന കാന്റീനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്താൻ തിങ്കളാഴ്ച ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും രുചിയിലും പൊതുജനങ്ങൾക്ക് ചില അതൃപ്തികളുണ്ടെന്ന പരാതികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുഖ്യമന്ത്രി വിജയ് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേർത്തത്.
കാന്റീനുകളിലെ ശുചിത്വവും ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്തും. പാചകത്തിനാവശ്യമായ പുതിയ അത്യാധുനിക ഉപകരണങ്ങളും വൃത്തിയുള്ള പാത്രങ്ങളും വാങ്ങാൻ ഫണ്ട് അനുവദിക്കും. ജനങ്ങൾക്ക് നൽകുന്ന ഭക്ഷണം രുചികരവും ഗുണമേന്മയുള്ളതുമാണെന്ന് ഉറപ്പാക്കാൻ നിരന്തര പരിശോധനകൾ നടത്തും- യോഗത്തിൽ തീരുമാനമായി.
രാഷ്ട്രീയത്തിനതീതമായി ജനപ്രിയ പദ്ധതി
മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനമായ 2013 ഫെബ്രുവരി 24-നാണ് എഐഎഡിഎംകെ (AIADMK) സർക്കാരിന്റെ കാലത്ത് ഈ പദ്ധതിക്ക് തുടക്കമിട്ടത്. അണികൾ സ്‌നേഹത്തോടെ ‘അമ്മ’ എന്ന് വിളിച്ചിരുന്ന ജയലളിതയുടെ പേരിലുള്ള ഈ പദ്ധതി ആദ്യം ചെന്നൈയിലാണ് ആരംഭിച്ചതെങ്കിലും പിന്നീട് സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും ടൗണുകളിലേക്കും വ്യാപിപ്പിച്ചു. സാധാരണക്കാർക്ക് വളരെ കുറഞ്ഞ നിരക്കിൽ (1 രൂപയ്ക്ക് ഇഡ്ഡലി, 5 രൂപയ്ക്ക് സാമ്പാർ സാദം) ഭക്ഷണം ലഭ്യമാക്കിയിരുന്ന ഈ പദ്ധതി ചുരുങ്ങിയ കാലം കൊണ്ട് വലിയ ജനപ്രീതി നേടിയിരുന്നു.
2021-ൽ എഐഎഡിഎംകെയുടെ രാഷ്ട്രീയ എതിരാളികളായ ഡിഎംകെ (DMK) അധികാരത്തിൽ വന്നപ്പോഴും ഈ പദ്ധതി നിർത്തലാക്കുകയോ പേര് മാറ്റുകയോ ചെയ്തിരുന്നില്ല. പകരം, അർധ നഗരപ്രദേശങ്ങളിലായി 200 കാന്റീനുകൾ കൂടി പുതുതായി ആരംഭിക്കുകയാണുണ്ടായത്. ഇതേ ജനക്ഷേമ മാതൃക തന്നെയാണ് പുതിയ മുഖ്യമന്ത്രി വിജയിയും ഇപ്പോൾ പിന്തുടരുന്നത്.
നിലവിൽ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന് കീഴിൽ 383 അമ്മ കാന്റീനുകളും സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ 237 കാന്റീനുകളുമാണ് തമിഴ്‌നാട്ടിൽ സജീവമായി പ്രവർത്തിക്കുന്നത്.
Story Summary: Tamil Nadu Chief Minister Vijay has directed officials to modernize and upgrade the infrastructure of ‘Amma Canteens’ across the state. In a high-level review meeting, CM Vijay emphasized improving food quality, purchasing new kitchen equipment, and ensuring taste following public complaints. Launched in 2013 by the AIADMK government under J. Jayalalithaa, the subsidized food scheme was maintained by the subsequent DMK government and continues to function via 620 outlets state-wide.

