കൊച്ചി: ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവതികളെ മരട് പോലീസ് അറസ്റ്റ് ചെയ്തു (Kochi human trafficking case modeling). തൃശ്ശൂർ സ്വദേശിനി സിന്ധു, എറണാകുളം സ്വദേശിനി അലീന എന്നിവരെയാണ് പോലീസ് പിടികൂടിയത്. വൻ മനുഷ്യക്കടത്ത് റാക്കറ്റിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി. ചതിയിൽ പെട്ട ഒരു പെൺകുട്ടി നൽകിയ ക്രൂരമായ പീഡനവിവരങ്ങൾ അടങ്ങിയ പരാതിയിലാണ് മരട് പോലീസ് അടിയന്തര അന്വേഷണം നടത്തി പ്രതികളെ വലയിലാക്കിയത്.
മയക്കുമരുന്ന് നൽകി നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി
പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, പരാതിക്കാരിയായ പെൺകുട്ടിയെ മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രതികൾ ദുബായിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിദേശത്ത് എത്തിച്ച ശേഷം പെൺകുട്ടിക്ക് ബലമായി മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി. തുടർന്ന് ഇവരുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രതികൾ മൊബൈലിൽ പകർത്തി. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ ദുബായിൽ പലർക്കായി കാഴ്ചവെച്ചതെന്ന് പോലീസ് എഫ്.ഐ.ആറിൽ പറയുന്നു.
ഈ അന്താരാഷ്ട്ര റാക്കറ്റിന്റെ വലയിൽ നിരവധി മലയാളി പെൺകുട്ടികൾ കുടുങ്ങിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. പ്രതികളുടെ അറസ്റ്റിന് പിന്നാലെ സമാനമായ മറ്റ് ചില പരാതികളും പോലീസിന് മുന്നിൽ എത്തിയിട്ടുണ്ട്.
അറസ്റ്റിലായ അലീന മുൻപ് ലഹരി-ഗുണ്ടാ കേസുകളിലും പ്രതി
അറസ്റ്റിലായവരിൽ അലീന എന്ന യുവതി കൊച്ചിയിലെ പ്രമുഖ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിൽ വൈറ്റിലയിലെ ഒരു ആഡംബര ബാറിൽ വെച്ചുണ്ടായ സംഘർഷത്തിലും ലഹരി ഇടപാടുകളിലും അലീന പ്രതിയായിരുന്നു.
ഈ മനുഷ്യക്കടത്ത് റാക്കറ്റിലേക്ക് പെൺകുട്ടികളെ ആകർഷിക്കാൻ കൊച്ചിയിലെ ചില മോഡലിങ് ഏജൻസികൾ സഹായിച്ചിട്ടുണ്ടോ എന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ച സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും മരട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary : The Maradu police in Kochi arrested two women, Sindhu and Aleena, for their involvement in an international human trafficking racket. The duo allegedly lured a young woman with modeling opportunities, trafficked her to Dubai, drugged her, and forcefully took explicit photographs to blackmail and exploit her. Police revealed that one of the accused, Aleena, has a criminal history, including a bar brawl in Vyttila last November, and links to local gangs. Further investigation into the wider network is ongoing.

