റിയാദ്: സൗദി അറേബ്യയിൽ ദീർഘകാലമായി ജയിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ശിക്ഷാ കാലാവധി ഈ വരുന്ന ബുധനാഴ്ച അവസാനിക്കും (Abdul Rahim Saudi jail release date0. ഇതോടെ അദ്ദേഹത്തെ ജയിലിലെ തന്നെ നാടുകടത്തൽ വിഭാഗത്തിലേക്ക് (ഡിപോർട്ടേഷൻ സെന്റർ) മാറ്റുമെന്നും ജന്മനാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുങ്ങുമെന്നും റിയാദിലെ നിയമസഹായ സമിതി അറിയിച്ചു. കൊലപാതകക്കേസിലെ വധശിക്ഷയിൽ നിന്നും റഹീം നേരത്തെ മോചിതനായിരുന്നു. തുടർന്ന് കേസിന്റെ ഭാഗമായുള്ള ഗൂഢാലോചനക്കുറ്റത്തിന് കോടതി വിധിച്ച 20 വർഷത്തെ തടവ് കാലാവധിയാണ് ഇപ്പോൾ പൂർത്തിയാകുന്നത്.
തടവ് കാലാവധി അവസാനിക്കുന്ന മുറയ്ക്ക് സൗദി ആഭ്യന്തര മന്ത്രാലയം അബ്ദുൽ റഹീമിന് രാജ്യം വിടാനുള്ള എക്സിറ്റ് വിസ അനുവദിക്കും.
വൈറ്റ് പാസ്‌പോർട്ട്: റഹീമിന് ഇന്ത്യയിലേക്ക് മടങ്ങാനായി ആവശ്യമായ യാത്രാരേഖയായ എമർജൻസി സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്‌പോർട്ട്) റിയാദിലെ ഇന്ത്യൻ എംബസി ഇതിനകം തന്നെ തയ്യാറാക്കി നൽകിയിട്ടുണ്ട്.
എക്സിറ്റ് വിസ ലഭിച്ചാലുടൻ ജയിലിൽ നിന്നും നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുന്ന റഹീമിന്, അവിടെയുള്ള നിയമപരമായ നടപടികൾ പൂർത്തിയാകുന്ന ഉടൻ തന്നെ നിയമസഹായ സമിതി വിമാന ടിക്കറ്റ് ലഭ്യമാക്കും. യാത്ര തിയതികൾ ക്രമീകരിച്ച് ഈ മാസം (മേയ്) തന്നെ റഹീമിന് നാട്ടിലെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദി അറേബ്യയിലെ സർക്കാർ ഓഫീസുകൾ പെരുന്നാൾ അവധിയിലേക്ക് പ്രവേശിച്ചിരിക്കുന്നതിനാൽ, ഇത് റഹീമിന്റെ മോചന നടപടികളുടെ വേഗതയെ ബാധിക്കുമോ എന്ന കാര്യത്തിൽ നിലവിൽ പൂർണ്ണമായ വ്യക്തത വന്നിട്ടില്ല. എങ്കിലും അവധി ദിവസങ്ങൾക്ക് മുൻപ് തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ഊർജ്ജിത ശ്രമങ്ങളിലാണ് റിയാദിലെ നിയമസഹായ സമിതി.
സാമൂഹ്യപ്രവർത്തകനും റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയുമായ സിദ്ധിഖ് തുവ്വൂരാണ് റിയാദിൽ ഈ ഔദ്യോഗിക നീക്കങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നത്.
Story Summary: The jail term of Kozhikode native Abdul Rahim, who is imprisoned in Saudi Arabia, will officially end this Wednesday. Having escaped the death penalty, his 20-year sentence for the associated conspiracy charge is concluding. The Riyadh Legal Aid Committee confirmed that he will be moved to the deportation center once the Saudi Interior Ministry issues his exit visa. The Indian Embassy has already prepared his emergency certificate (White Passport), and efforts are underway to bring him back to Kerala this month, despite current Eid holidays in Saudi government offices.

