തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ ഓണറേറിയം 3,000 രൂപ വർദ്ധിപ്പിച്ച യുഡിഎഫ് സർക്കാരിന്റെ നടപടി ‘മല എലിയെ പ്രസവിച്ചത് പോലെ’ ആയിപ്പോയെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ (KN Balagopal Facebook post Asha workers hike). ആശാ പ്രവർത്തകരുടെ ഓണറേറിയം 21,000 രൂപയാക്കി ഉയർത്തണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ മാസങ്ങളോളം സമരം നടന്നിരുന്നു. തങ്ങൾ അധികാരത്തിൽ വന്നാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഈ ആവശ്യങ്ങൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് (ഇന്നത്തെ മുഖ്യമന്ത്രി), ഇപ്പോൾ അധികാരത്തിലെത്തിയപ്പോൾ വാഗ്ദാനങ്ങൾ മറന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
ആശാപ്രവർത്തകരുടെ ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് ചില സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ മാസങ്ങളോളം സമരം നടന്നത്. തങ്ങൾ അധികാരത്തിൽ എത്തിയാൽ ആശമാരുടെ ആവശ്യങ്ങൾ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.
എന്നാൽ അധികാരത്തിൽ എത്തിയതോടെ അദ്ദേഹം കൈക്കൊണ്ട നടപടി മല എലിയെ പ്രസവിച്ചത് പോലെ ആയിപ്പോയി. 3000 രൂപയുടെ വർദ്ധനവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ആറുമാസത്തിനുള്ളിൽ രണ്ടുതവണയായി 2000 രൂപയുടെ വർദ്ധനവ് ആശാപ്രവർത്തകരുടെ വേതനത്തിൽ ഇടതു സർക്കാർ തന്നെ വരുത്തിയിരുന്നു. രണ്ടാം പിണറായി സർക്കാർ മാത്രം 3000 രൂപയുടെ ആകെ വർദ്ധനവ് ആശാപ്രവർത്തകർക്ക് നൽകിയിട്ടുമുണ്ട്. അംഗൻവാടി, പ്രീ പ്രൈമറി, സ്കൂൾ പാചക തൊഴിലാളി, കരാർ ജീവനക്കാർ തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും ഇതിനൊപ്പം ഇതേ നിരക്കിൽ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു നൽകി.
ഒന്നാം പിണറായി സർക്കാർ ചുമതലയേൽക്കുമ്പോൾ 1000 രൂപയായിരുന്ന ആശാ പ്രവർത്തകരുടെ ഓണറേറിയം രണ്ടാം പിണറായി സർക്കാർ ചുമതല ഒഴിയുമ്പോൾ 9000 രൂപയായി വർദ്ധിപ്പിച്ചു. 8,000 രൂപയുടെ ആകെ വർദ്ധനവാണ് ഈ കാലയളവിൽ ആശാപ്രവർത്തകർക്ക് നൽകിയത്.
വിഎസ് അച്യുതാനന്ദൻ സർക്കാർ ചുമതല ഒഴിയുമ്പോൾ 500 രൂപയായിരുന്ന ആശ ഓണറേറിയം വർദ്ധിപ്പിക്കാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന സമരം ഇപ്പോഴും കേരളം മറന്നിട്ടില്ല. അഞ്ചു വർഷ ഭരണത്തിനൊടുവിൽ 500 രൂപയുടെ വർദ്ധനവ് മാത്രമാണ് ഉമ്മൻചാണ്ടി പ്രഖ്യാപിച്ചത്. ഇതാണ് യാഥാർത്ഥ്യം.
Story Summary: Former Finance Minister K.N. Balagopal criticized the new UDF government’s decision to hike Asha workers’ honorarium by ₹3,000, calling it highly inadequate compared to their poll promises. He reminded that the current Chief Minister, as the then Opposition Leader, had promised a minimum of ₹21,000 honorarium and a ₹5 lakh retirement benefit in their very first cabinet meeting. Balagopal highlighted that during the LDF tenure, the honorarium was progressively raised from ₹1,000 to ₹9,000, achieving an ₹8,000 net increase, whereas previous UDF terms only managed minimal hikes.

