കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി ദാരുണമായി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത് (Kozhikode car fire death Sona). ചെറുവണ്ണൂർ കക്കറമുക്ക് പൂവത്തുംചാലിൽ രജിൻലാലിന്റെ ഭാര്യ സോന (24) മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഇത് ആസൂത്രിത കൊലപാതകമാണെന്നുമാണ് സോനയുടെ കുടുംബം ആരോപിക്കുന്നത്. ഭർതൃവീട്ടിൽ മകൾ ക്രൂരമായ പീഡനങ്ങൾ ഇരയായിരുന്നതായി സോനയുടെ അമ്മ വസന്ത വെളിപ്പെടുത്തി.
കാറിന്റെ ഉൾവശം മാത്രം കത്തിയത് ദുരൂഹതയേറ്റുന്നു
കഴിഞ്ഞ ദിവസമാണ് കാറിനുള്ളിൽ തീപടർന്ന് സോന മരണപ്പെടുന്നത്. അപകടം ഉണ്ടായ ഉടൻ കാർ ഓടിച്ചിരുന്ന ഭർത്താവ് രജിൻലാലിന് വാതിൽ തുറന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നു. എന്നാൽ പിൻസീറ്റിലായിരുന്ന സോന വാതിൽ ലോക്കായതിനെ തുടർന്ന് കാറിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു എന്നാണ് രജിൻലാൽ പോലീസിന് നൽകിയ മൊഴി.
എന്നാൽ, കാറിന്റെ എൻജിൻ ഭാഗത്തോ ബോണറ്റിലോ യാതൊരുവിധ തീപിടിത്തവും ഉണ്ടായിട്ടില്ലെന്നും, കാറിന്റെ ഉൾവശം (ഇന്റീരിയർ) മാത്രമാണ് പൂർണ്ണമായി കത്തിയതെന്നും ചൂണ്ടിക്കാട്ടിയാണ് കുടുംബം കൊലപാതക സാധ്യത ആരോപിക്കുന്നത്. പിൻസീറ്റും മുൻഭാഗവും കത്തിയപ്പോൾ ബോണറ്റിലേക്ക് തീ പടരാതിരുന്നത് വലിയ ദുരൂഹതയാണെന്ന് ബന്ധുക്കൾ പറയുന്നു.
ഭർതൃവീട്ടിൽ പട്ടിണിയും പീഡനവും; ഭർത്താവിന് പരസ്ത്രീ ബന്ധം
മകൾക്ക് ഭർതൃവീട്ടിൽ കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സോനയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പല ദിവസങ്ങളിലും മകൾക്ക് ഭക്ഷണം പോലും നൽകാതെ പട്ടിണിക്കിട്ടിരുന്നു. രജിൻലാലിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇതറിഞ്ഞ സോന മുൻപ് ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിരുന്നു. വടകര റെയിൽവേ സ്റ്റേഷനിൽ തീവണ്ടിക്ക് മുന്നിൽ ചാടാൻ ശ്രമിച്ച സോനയെ റെയിൽവേ പോലീസാണ് അന്ന് രക്ഷപ്പെടുത്തി പിന്തിരിപ്പിച്ചത്.
തങ്ങളുടെ കുടുംബവുമായി യാതൊരു ബന്ധവും പാടില്ലെന്ന് രജിൻലാലും വീട്ടുകാരും സോനയ്ക്ക് ക കർശന നിർദ്ദേശം നൽകിയിരുന്നു. ഗർഭിണിയായ ശേഷം സോനയെ പരിചരിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഭർതൃവീട്ടുകാർ തങ്ങളുടെ അടുത്തേക്ക് നിർബന്ധിച്ച് പറഞ്ഞുവിടുകയായിരുന്നു എന്നും ബന്ധുക്കൾ വെളിപ്പെടുത്തി.
സംഭവത്തിൽ സോനയുടെ കുടുംബത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ കോഴിക്കോട് സിറ്റി പോലീസ്, കാറിന്റെ ഫോറൻസിക് പരിശോധനാ ഫലം പുറത്തുവന്ന ശേഷമേ കൃത്യമായ നിഗമനത്തിൽ എത്താൻ സാധിക്കൂ എന്ന് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary: The family of Sona, a pregnant woman who died after her moving car caught fire in Kozhikode, has alleged a well-planned murder by her husband, Rajinlal. Sona’s mother and relatives revealed that she faced severe domestic abuse, was starved, and had previously attempted suicide due to Rajinlal’s extramarital affair, highlighting the mystery of why only the car’s interior burned while the bonnet remained intact.

