തിരുവനന്തപുരം: തിങ്കളാഴ്ച പുതിയ യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ, മന്ത്രിസഭാരൂപീകരണവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് തിരക്കിട്ട രാഷ്ട്രീയ ചർച്ചകൾ. ഹൈക്കമാൻഡ് അംഗീകാരത്തോടെ കോൺഗ്രസിന്റെ അന്തിമ മന്ത്രിപ്പട്ടിക ഇന്ന് തന്നെ തയ്യാറാക്കും. ചർച്ചകൾക്കായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പി. സി. വിഷ്ണുനാഥും കന്റോൺമെന്റ് ഹൗസിലെത്തി.(Kerala Cabinet Row Congress To Take Education Portfolio From IUML Term System For Single MLA Allies)
കോൺഗ്രസ് മന്ത്രിമാരുടെ ലിസ്റ്റ് ഇന്ന് തന്നെ ഉണ്ടാകുമെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. തയ്യാറാക്കുന്ന പട്ടിക എഐസിസി ജനറൽ സെക്രട്ടറിമാരായ ദീപാ ദാസ് മുൻഷി, കെ. സി. വേണുഗോപാൽ എന്നിവരുമായി ചർച്ച ചെയ്ത ശേഷമായിരിക്കും ഹൈക്കമാൻഡിന്റെ അന്തിമ അനുമതിക്കായി സമർപ്പിക്കുക. പുതിയ മന്ത്രിസഭയിൽ ചീഫ് വിപ്പ് പദവി പൂർണ്ണമായി വേണ്ടെന്നുവെക്കാനും യുഡിഎഫിൽ ആലോചനയുണ്ട്. കൂടാതെ, മുന്നണിയിലെ ഒരു എംഎൽഎ മാത്രമുള്ള ചെറുകക്ഷികൾക്ക് ‘ടേം വ്യവസ്ഥ’ കൊണ്ടുവരുന്ന കാര്യവും കോൺഗ്രസിന്റെ സജീവ പരിഗണനയിലാണ്.
മന്ത്രിസഭയിൽ കോൺഗ്രസിന് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികൾക്ക് പുറമെ 11 മന്ത്രിസ്ഥാനങ്ങളാണ് ലഭിക്കുക. നിലവിൽ അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന മുസ്ലിം ലീഗിന് മുന്നിൽ കോൺഗ്രസ് വഴങ്ങില്ലെന്നാണ് സൂചന. പകരം നാല് മന്ത്രിസ്ഥാനവും അഞ്ചാം മന്ത്രിക്ക് പകരമായി കാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനവും നൽകാം എന്ന ഫോർമുല കോൺഗ്രസ് ലീഗിന് മുന്നിൽ വച്ചേക്കും. ഇതിനൊപ്പം തന്നെ വിദ്യാഭ്യാസ വകുപ്പ് ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കാനും ആലോചനകൾ നടക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുത്ത് പകരം മറ്റൊരു പ്രധാന വകുപ്പ് നൽകിയേക്കും. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമങ്ങളും മറുഭാഗത്ത് തുടരുകയാണ്.
Story Summary
The Congress leadership in Kerala is fast-tracking cabinet formation ahead of oath ceremony, aiming to submit the final ministers’ list to the Governor today. While considering a term-system for single-MLA allies and scrapping the Chief Whip post, Congress is planning to take over the Education portfolio from IUML, offering them four cabinet berths and the Administrative Reforms Commission chief post instead of five ministries.

