ലഖ്നൗ: ഉത്തർപ്രദേശിലുടനീളം വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും പെട്ട് നൂറു പേർ മരിച്ചു. മരങ്ങൾ കടപുഴകി വീണും വൈദ്യുത പോസ്റ്റുകൾ തകർന്നും വീടുകൾ തകർന്നുമാണ് മരണങ്ങൾ ഏറെയും സംഭവിച്ചത് (Uttar Pradesh Rain Deaths). മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തുകയും 24 മണിക്കൂറിനുള്ളിൽ ധനസഹായം വിതരണം ചെയ്യാൻ ഉത്തരവിടുകയും ചെയ്തു.
പ്രയാഗ്രാജിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്, 21 പേരാണ് മഴക്കെടുതിയിൽ കൊല്ലപ്പെട്ടത്. ഭദോഹിയിൽ 18 പേരും മിർസാപൂരിൽ 15 പേരും ഫത്തേപൂരിൽ 10 പേരും മരിച്ചു. ഉന്നാവോ, ബദായൂൻ എന്നിവിടങ്ങളിൽ ആറ് പേർ വീതവും പ്രതാപ്ഗഡ്, ബറേലി എന്നിവിടങ്ങളിൽ നാല് പേർ വീതവും കൊല്ലപ്പെട്ടു. സീതാപൂർ, റായ്ബറേലി, ചന്ദൗലി, കാൺപൂർ ദേഹത്, ഹർദോയ്, സംഭാൽ എന്നിവിടങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ പെട്ടെന്ന് മാറിയത്. ശക്തമായ പൊടിക്കാറ്റും ഉയർന്ന വേഗതയിലുള്ള കാറ്റും ജനജീവിതം സ്തംഭിപ്പിച്ചു. റോഡരികിലെ ഹോർഡിംഗുകളും ടിൻ ഷെഡുകളും കാറ്റിൽ പറന്നുപോയി. മരങ്ങൾ വീണതിനെത്തുടർന്ന് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെടുകയും വാഹനങ്ങൾ തകരുകയും ചെയ്തു.ബറേലിയിൽ നിന്നുള്ള ദൃശ്യങ്ങളിൽ ശക്തമായ കാറ്റിൽ ഒരാൾ ദൂരേക്ക് തെറിച്ചുപോകുന്നതും കൈകാലുകൾക്ക് പരിക്കേൽക്കുന്നതും കാണാം. പലയിടങ്ങളിലും തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്നാണ് പുറത്തെടുത്തത്.
Summary: A devastating storm accompanied by heavy rain claimed 100 lives across Uttar Pradesh, with Prayagraj reporting the highest toll of 21 deaths. Trees and electric poles were uprooted, causing significant damage to houses and vehicles. Chief Minister Yogi Adityanath has ordered immediate financial assistance for the families of the deceased.

