ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ കിഴക്കൻ തീരത്ത് നങ്കൂരമിട്ടിരുന്ന കപ്പൽ അജ്ഞാതർ പിടിച്ചെടുത്തതായി ബ്രിട്ടീഷ് സൈന്യം അറിയിച്ചു ( Ship Seized UAE Coast). യുഎഇ തുറമുഖമായ ഫുജൈറയ്ക്ക് വടക്കുകിഴക്കായി 38 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പൽ പിടിച്ചെടുത്തത്. നിലവിൽ ഈ കപ്പൽ ഇറാന്റെ സമുദ്രപരിധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ബീജിംഗിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ഹോർമുസ് കടലിടുക്കിലെ എണ്ണ വ്യാപാര തടസ്സങ്ങളുമാണ് ട്രംപ്-ഷി കൂടിക്കാഴ്ചയിലെ പ്രധാന വിഷയങ്ങൾ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രഹസ്യമായി യുഎഇ സന്ദർശിച്ചെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഈ കപ്പൽ പിടുത്തം നടന്നത്. എന്നാൽ നെതന്യാഹുവിന്റെ സന്ദർശനം യുഎഇ നിഷേധിച്ചിട്ടുണ്ട്.
പിടിച്ചെടുത്ത കപ്പലിന്റെ പേരോ മറ്റ് വിവരങ്ങളോ യുകെഎംടിഒ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, യുദ്ധം തുടങ്ങിയ ശേഷം ഇറാൻ നിരവധി കപ്പലുകൾ ഇത്തരത്തിൽ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ‘ഓഷ്യൻ കോയി’ എന്ന എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തിരുന്നു. ലോകത്തിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഫുജൈറ തുറമുഖത്തിന് സമീപം നടക്കുന്ന ഇത്തരം നീക്കങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെയും എണ്ണ വിപണിയെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
Summary: A ship anchored off the east coast of the UAE near Fujairah has been seized and is being moved toward Iranian territorial waters, according to the British military (UKMTO). The incident occurred during US President Donald Trump’s high-stakes visit to China. While the ship’s name hasn’t been disclosed, the seizure follows recent similar actions by Iran in the Gulf of Oman, raising concerns over global oil trade stability.

