മൃഗങ്ങളോടുള്ള കരുണയും സ്നേഹവും കൈമുതലായുണ്ടായിരുന്ന ഒരു സാധാരണക്കാരിയുടെ ദാരുണമായ അന്ത്യത്തിൽ നടുക്കം രേഖപ്പെടുത്തി നടി പാർവതി തിരുവോത്ത് (Parvathy Thiruvothu Sunitha Murder Case). ബംഗളൂരുവിലെ തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന വാടാനപ്പള്ളി സ്വദേശിനി സുനിത കൊല്ലപ്പെട്ട സംഭവത്തിലാണ് പാർവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ തൻ്റെ വേദന അറിയിച്ചത്.
ലൈംഗിക അതിക്രമത്തെ ചെറുക്കുന്നതിനിടയിലാണ് സുനിത ക്രൂരമായി കൊല്ലപ്പെട്ടതെന്ന് പാർവതി വീഡിയോയിൽ പറയുന്നു. സുനിതയെ വ്യക്തിപരമായി അറിയാമായിരുന്നുവെന്നും അവരുടെ വീട്ടിൽ പോയിട്ടുണ്ടെന്നും താരം ഓർത്തെടുത്തു.
പാർവതിയുടെ വാക്കുകളിലെ പ്രസക്തഭാഗങ്ങൾ:
“സുനിത വെറുതെ മരിച്ചതല്ല, അവൾ കൊല്ലപ്പെട്ടതാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ദയയുള്ള സ്ത്രീകളിലൊരാളായിരുന്നു അവൾ. ലൈംഗിക അതിക്രമത്തെ ചെറുക്കുന്നതിനിടയിൽ സ്വന്തം തൊഴിലുടമയാൽ അവൾ കൊല്ലപ്പെട്ടു എന്ന് അറിഞ്ഞതുമുതൽ കണ്ണീരടക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ആ കൊലയാളി ഇപ്പോഴും നീതിക്ക് മുന്നിൽ എത്തിയിട്ടില്ല എന്നത് നമ്മളെ അത്ഭുതപ്പെടുത്തുന്നുണ്ടോ?”
തന്റെ കുടുംബത്തെ പോറ്റാനും താൻ സംരക്ഷിക്കുന്ന നായകൾക്ക് ഭക്ഷണം നൽകാനുമാണ് സുനിത ആ ജോലി സ്വീകരിച്ചതെന്ന് പാർവതി പറഞ്ഞു. നേരത്തെയും പലതവണ വധശ്രമങ്ങളിൽ നിന്നും പൊള്ളലേറ്റ അപകടങ്ങളിൽ നിന്നും സുനിത രക്ഷപ്പെട്ടിട്ടുണ്ട്. സുനിതയുടെ മരണത്തോടെ അവരുടെ നാല് വയസ്സുള്ള മകനും ഭർത്താവും, അവൾ ജീവനെപ്പോലെ സ്നേഹിച്ച 167 നായകളും അനാഥരായിരിക്കുകയാണ്.
സുനിതയുടെ കുടുംബത്തെ സഹായിക്കാനും അവർ സംരക്ഷിച്ച നായകളുടെ പുനരധിവാസം ഉറപ്പാക്കാനും താൻ ശ്രമിക്കുന്നുണ്ടെന്ന് പാർവതി വ്യക്തമാക്കി. സഹായം നൽകാൻ താല്പര്യമുള്ളവർക്ക് തന്നെ നേരിട്ട് ബന്ധപ്പെടാമെന്നും താരം അറിയിച്ചു.
Story Summary: Actress Parvathy Thiruvothu shared a heartbreaking video expressing her grief over the murder of Sunitha, a Malayali animal rescuer in Bengaluru. Sunitha was allegedly killed by her employer while resisting sexual assault, leaving behind a young son and 167 rescued dogs.

