മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള സർക്കാർ ആശുപത്രിയിൽ രോഗി മരിച്ചതിനെത്തുടർന്ന് ബന്ധുക്കൾ അക്രമാസക്തരായി. ഉൾഹാസ്‌നഗറിലെ ആശുപത്രിയിൽ ബുധനാഴ്ചയായിരുന്നു സംഭവം (Maharashtra Hospital Vandalism). കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന 45 കാരനായ ഭഗവാൻ നിംബോറെ എന്ന രോഗി മരിച്ചതോടെയാണ് ബന്ധുക്കൾ ആശുപത്രി വാർഡും മെഡിക്കൽ ഉപകരണങ്ങളും തല്ലിത്തകർത്ത് അക്രമം അഴിച്ചുവിട്ടത്.
ചികിത്സ തുടങ്ങി രണ്ട് മണിക്കൂറിനുള്ളിൽ രോഗി മരിച്ചതോടെ പ്രകോപിതരായ ഭാര്യയും മകനും മറ്റ് ബന്ധുക്കളും ചേർന്ന് ആശുപത്രി ജീവനക്കാരെ ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “എന്റെ അച്ഛൻ പോയി, എല്ലാം അടിച്ചു തകർക്കൂ” എന്ന് മകൻ ആക്രോശിക്കുന്നത് വീഡിയോയിൽ കേൾക്കാം. തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥരോടും ഡോക്ടർമാരോടും ബന്ധുക്കൾ തട്ടിക്കയറുകയും ചെയ്തു. സഹായത്തിനായി തങ്ങൾ നിലവിളിച്ചപ്പോൾ ആരും വന്നില്ലെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.
ആശുപത്രിയിൽ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് ജീവനക്കാരും ഡോക്ടർമാരും ‘ജോലി നിർത്തൽ’ സമരം ആരംഭിച്ചു. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ഉടൻ അറസ്റ്റ് ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം. മേയർ അശ്വിനി നികവും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി ജീവനക്കാരുമായി ചർച്ച നടത്തി. കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പുനൽകിയിട്ടുണ്ട്.
Summary: A government hospital in Maharashtra’s Ulhasnagar was vandalized by the relatives of a 45-year-old patient, Bhagwan Nimbore, following his death during treatment. The patient’s wife and son allegedly assaulted staff and damaged medical equipment, leading the hospital administration to launch a ‘stop work’ agitation over security concerns. Police have assured strict action against the accused as a video of the rampage went viral.

