തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണച്ച് നടൻ സിദ്ദിഖ് (Actor Siddique Facebook Post). കോൺഗ്രസ് നേതൃത്വത്തിന് നൽകിയ തുറന്ന കത്തിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാത്ത, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന സതീശനല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് സിദ്ദിഖ് കുറിച്ചു.
പിണറായി വിജയനോടുള്ള എതിർപ്പ് മാത്രമല്ല, തങ്ങളെ നയിക്കാൻ പ്രാപ്തനായ ഒരു നേതാവുണ്ടെന്ന വിശ്വാസമാണ് യു.ഡി.എഫിന് ഇത്തവണ വലിയ വിജയം സമ്മാനിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 100-ലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും ഇല്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും ചങ്കുറപ്പോടെ പറഞ്ഞ ഒരേയൊരു നേതാവാണ് സതീശനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഗ്രൂപ്പ് കളിച്ചോ കുതികാൽ വെട്ടിയോ മറ്റാരെങ്കിലും ആ പദവിയിലേക്ക് വരുന്നത് തങ്ങൾക്ക് സഹിക്കാനാവില്ലെന്ന് സിദ്ദിഖ് മുന്നറിയിപ്പ് നൽകി. “അധികാര വടംവലിക്കിടയിൽ മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്. വി.ഡി. സതീശനല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല. കോൺഗ്രസ് നേതൃത്വം നേതാക്കളുടെ അഭിപ്രായം മാത്രം കേൾക്കാതെ ജനങ്ങളുടെ ആഗ്രഹം കൂടി മനസ്സിലാക്കി ഉചിതമായ തീരുമാനമെടുക്കണം,” സിദ്ദിഖ് കുറിച്ചു.
View this post on Instagram
കെ. കരുണാകരനെയും ഉമ്മൻ ചാണ്ടിയെയും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ അപേക്ഷയാണിതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ എന്ന ഒരേയൊരു പേര് മാത്രമേ ഉയരാവൂ എന്ന കർശനമായ നിലപാടാണ് താരം പങ്കുവെച്ചത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ പുരോഗമിക്കെ സിദ്ദിഖിന്റെ ഈ പോസ്റ്റ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Story Summary: Actor Siddique publicly supported V.D. Satheesan for the role of Kerala’s next Chief Minister following the UDF’s massive election victory. In a social media post, Siddique urged Congress leadership to respect the people’s will, stating that Satheesan is the only leader capable of leading the state without yielding to communal pressure.

