ബെംഗളൂരു: ബെംഗളൂരുവിൽ ലൈംഗികാതിക്രമം ചെറുത്തതിനെത്തുടർന്ന് മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി നടി പാർവതി തിരുവോത്ത് (Parvathy Thiruvothu on Bengaluru woman murder). താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സ്നേഹമുള്ള ഒരു സ്ത്രീയാണ് ക്രൂരമായി കൊല്ലപ്പെട്ടതെന്നും ഈ വാർത്ത അറിഞ്ഞത് മുതൽ തനിക്ക് കരച്ചിൽ നിയന്ത്രിക്കാനായിട്ടില്ലെന്നും പാർവതി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. പ്രതിയായ കൊല്ലം സ്വദേശിയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിനെയും നടി ചോദ്യം ചെയ്തു.
താൻ സംരക്ഷിച്ചിരുന്ന 167 തെരുവുനായ്ക്കളെയും കുടുംബത്തെയും സംരക്ഷിക്കാൻ പണം കണ്ടെത്താനാണ് യുവതി ബെംഗളൂരുവിലെ ഉൾഗ്രാമത്തിലുള്ള നായ സംരക്ഷണ കേന്ദ്രത്തിൽ ജോലിക്ക് ചേർന്നത്. അവിടെ വെച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച തൊഴിലുടമയെ ചെറുത്തതോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. “അവളെ പീഡിപ്പിക്കാൻ കഴിഞ്ഞില്ല എന്നതുകൊണ്ട് ആ മനുഷ്യൻ അവളെ കൊലപ്പെടുത്തി. പെൺകുട്ടികൾക്ക് സുരക്ഷിതമായ രാജ്യം! നമുക്കെന്തിനാണ് ഫെമിനിസം?” എന്ന് പാർവതി പരിഹാസരൂപേണ ചോദിച്ചു.
നേരത്തെ ജയിൽ അധികൃതർക്കെതിരെ വെളിപ്പെടുത്തൽ നടത്തി വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയായിരുന്നു കൊല്ലപ്പെട്ട യുവതി. ഇതിനെത്തുടർന്ന് പോലീസ് വേട്ടയാടൽ നേരിട്ടിരുന്ന യുവതിക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്താണ് പ്രതി ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തിയത്. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. യുവതി സംരക്ഷിച്ചിരുന്ന നായ്ക്കളെയും നാല് വയസ്സുള്ള മകനെയും ഭർത്താവിനെയും അനാഥരാക്കിയാണ് ഈ ക്രൂരകൃത്യം നടന്നത്.
Summary: Actress Parvathy Thiruvothu has expressed deep grief and anger over the murder of a young woman who resisted a sexual assault by her employer. The incident took place at a stray dog shelter near Bengaluru. Parvathy criticized the delay in arresting the accused employer and questioned the safety of women in the country. The victim, a known animal activist, was reportedly lured to the job with a promise of financial aid for her rescue dogs.

