തൃശ്ശൂർ: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല വരണമെന്ന പ്രാർത്ഥനയുമായി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി കോൺഗ്രസ് പ്രവർത്തകൻ. തൃശ്ശൂർ നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലാണ് ചെന്നിത്തലയ്ക്കായി വഴിപാടുകൾ നടത്തിയത് (Thrissur temple prayer for Chennithala). ഐഎൻടിയുസി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. നാരായണനാണ് ക്ഷേത്രത്തിൽ ദിവസ പൂജ, ഗുരുതി പുഷ്പാഞ്ജലി, ഒറ്റ ശർക്കര നിവേദ്യം എന്നിവ നടത്തിയത്.
യുഡിഎഫിന്റെ വൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം മുറുകുന്നതിനിടെയാണ് ഈ സംഭവം. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കായി വിവിധ ഗ്രൂപ്പുകൾ അവകാശവാദം ശക്തമാക്കിയിട്ടുണ്ട്. കെപിസിസി ഓഫീസിന് മുന്നിൽ കെ.സി. വേണുഗോപാലിനായി ഫ്ലെക്സുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. എംഎൽഎമാരെ തങ്ങളുടെ പക്ഷത്തേക്ക് മാറ്റാൻ ഗ്രൂപ്പ് നേതാക്കൾ മന്ത്രിസ്ഥാനം വരെ വാഗ്ദാനം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ.
അതേസമയം, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള നിർണ്ണായകമായ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും എംഎൽഎമാരെ നേരിൽ കണ്ട് അഭിപ്രായം തേടും. തുടർന്ന് ഘടകകക്ഷി നേതാക്കളുമായും ചർച്ച നടത്തും. ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം ഞായറാഴ്ചയോടെ ഉണ്ടാകുമെന്നാണ് സൂചന. കോൺഗ്രസിനുള്ളിലെ പരസ്യമായ ഈ ചേരിപ്പോരിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.
Summary: A Congress worker performed special prayers at the Kumaranjira Bhagavathy Temple in Thrissur, wishing for Ramesh Chennithala to become the next Chief Minister of Kerala. INTUC leader K.N. Narayanan offered various rituals as internal competition within the Congress party intensifies. Meanwhile, AICC observers have arrived in Thiruvananthapuram for the Congress Legislative Party meeting to gather opinions from MLAs and allies.

