കെയ്‌റോ: ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഹമാസിന്റെ മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയുടെ മകന് ഗുരുതരമായി പരിക്കേറ്റു (Israeli airstrike Gaza). ആക്രമണത്തിൽ മറ്റ് അഞ്ച് പേർ കൊല്ലപ്പെട്ടതായും ആരോഗ്യപ്രവർത്തകരും ഹമാസ് വൃത്തങ്ങളും അറിയിച്ചു. ഹമാസിന്റെ ഗാസ ചീഫും ചർച്ചകൾക്ക് നേതൃത്വം നൽകുന്ന പ്രധാനിയുമായ ഖലീൽ അൽ ഹയ്യയുടെ മകൻ അസം അൽ ഹയ്യയ്ക്കാണ് പരിക്കേറ്റത്. ഗാസ സിറ്റിയിൽ നടന്ന ആക്രമണത്തിൽ ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരാൾ കൊല്ലപ്പെട്ടു.
നേരത്തെയും ഖലീൽ അൽ ഹയ്യയെ ലക്ഷ്യം വെച്ച് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ അദ്ദേഹത്തിന്റെ മൂന്ന് മക്കൾ കൊല്ലപ്പെട്ടിരുന്നു. ചർച്ചകളിൽ വിട്ടുവീഴ്ച ചെയ്യാൻ ഹമാസിനെ നിർബന്ധിതരാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങളെന്ന് ഹമാസ് വൃത്തങ്ങൾ ആരോപിച്ചു. ഇതിന് പിന്നാലെ ഖാൻ യൂനിസിലെ അൽ-മവാസി മേഖലയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ ഹമാസ് പോലീസിലെ നർക്കോട്ടിക് വിഭാഗം മേധാവി നസീം അൽ-കലസാനി ഉൾപ്പെടെ നാല് പേർ കൂടി കൊല്ലപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസ സമാധാന പദ്ധതി നടപ്പിലാക്കുന്നതിനായി കെയ്‌റോയിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും സംഘർഷം കടുക്കുന്നത്. ഒക്ടോബറിൽ പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷം ഇതുവരെ 830 പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. സമാധാന കരാറിന്റെ ആദ്യ ഘട്ടത്തിലെ വ്യവസ്ഥകൾ ഇസ്രായേൽ പാലിക്കാതെ രണ്ടാം ഘട്ട ചർച്ചകളുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് ഹമാസ്. 2023 ഒക്ടോബറിൽ ആരംഭിച്ച ഗാസ യുദ്ധത്തിൽ ഇതുവരെ 72,500-ലധികം പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.
Summary: The son of senior Hamas leader Khalil Al-Hayya was critically wounded in an Israeli airstrike in Gaza City on Wednesday. At least five other Palestinians, including a high-ranking police official, were killed in separate Israeli strikes across the Gaza Strip. The surge in violence comes while mediators in Cairo are struggling to implement the second phase of the U.S.-brokered peace plan.

