ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണമാറ്റം ഉറപ്പായ സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിനായി തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് കോൺഗ്രസ് പിന്തുണ തേടി (Vijay TVK Congress Alliance). മതേതര സർക്കാർ രൂപീകരിക്കാനാണ് താൻ താല്പര്യപ്പെടുന്നതെന്ന് വിജയ് അറിയിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയ്ക്ക് കേവല ഭൂരിപക്ഷത്തിന് (118) പത്ത് സീറ്റുകളുടെ കൂടി പിന്തുണ ആവശ്യമാണ്.
അതേസമയം , സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ തമിഴ്‌നാട് ഘടകത്തിന് ഹൈക്കമാൻഡ് പൂർണ്ണ അധികാരം നൽകി. “തമിഴ്‌നാട് രാഷ്ട്രീയത്തെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു. വിജയ് പിന്തുണ തേടിയിട്ടുണ്ട്. സഖ്യത്തിന്റെ കാര്യത്തിൽ തമിഴ്‌നാട് കോൺഗ്രസിന് തീരുമാനമെടുക്കാം,” കെ.സി. വേണുഗോപാൽ പറഞ്ഞു.
ടിവികെയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം നാളെ രാവിലെ ചെന്നൈയിൽ ചേരും. ഈ യോഗത്തിലെ തീരുമാനം തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ സുപ്രധാനമാകും. തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായിരുന്ന കോൺഗ്രസ്, വിജയ്‌യെ പിന്തുണയ്ക്കാൻ തീരുമാനിച്ചാൽ അത് സംസ്ഥാനത്തെ ദ്രാവിഡ രാഷ്ട്രീയത്തിൽ പുതിയൊരു അധികാര സമവാക്യത്തിന് വഴിതുറക്കും.
234 അംഗ നിയമസഭയിൽ ആർക്കും തനിച്ച് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സ്വതന്ത്രരും ചെറുകക്ഷികളും നിർണ്ണായകമായി മാറിയിരിക്കുകയാണ്. ഇതിനിടയിലാണ് കോൺഗ്രസ് പിന്തുണയോടെ ഭരണം ഉറപ്പിക്കാൻ വിജയ് നീക്കം സജീവമാക്കിയത്. മേയ് 7-ന് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
Story Summary: AICC General Secretary K.C. Venugopal confirmed that TVK chief Vijay has sought Congress’s support to form a secular government in Tamil Nadu. With 108 seats, Vijay’s party needs additional support to reach the majority mark of 118. The Tamil Nadu Congress Political Affairs Committee will meet tomorrow to take a final decision on the alliance.

